റാമല്ല: ഇസ്രായേൽ സൈന്യത്തിന്റെ മർദനമേറ്റ് ഫലസ്തീൻ ബാലൻ മരിച്ചു. റാമല്ലയുടെ വടക്കുകിഴക്ക് തർമുസിഇയ്യയിലാണ് സംഭവം. കഴുത്തിന് സാരമായി പരിക്കേറ്റതിനെ തുടർന്ന് ആമിർ അബ്ദുൽറഹീം സ്നോബർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
തുടർച്ചയായി ഇസ്രായേൽ സൈന്യം മർദിച്ചതിനെ തുടർന്നാണ് സ്നോബർ മരിച്ചതെന്ന് ഫലസ്തീൻ മെഡിക്കൽ കോംപ്ലക്സ് ഡയറക്ടർ അഹ്മദ് അൽ ബിതാവി ഞായറാഴ്ച രാവിലെ ഫലസ്തീന‍് വാർത്ത ഏജൻസികളോട് സ്ഥിരീകരിച്ചു. ഫലസ്തീനിയാണെന്നതിനാൽ, പ്രതിരോധിക്കാൻ മാത്രം ശേഷിയില്ലാത്ത ബാലനോട് ബീഭത്സമായ ക്രൂരകൃത്യമാണ് ഇസ്രായേൽ സൈന്യം ചെയ്തിരിക്കുന്നതെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ പറഞ്ഞു.