ഖര്‍ഗോന്‍: കഴിഞ്ഞ മാസം മധ്യപ്രദേശില്‍ രാമ നവമി ആഘോഷങ്ങള്‍ക്കിടെ തീവ്ര ഹിന്ദുത്വ ശക്തികള്‍ മുസ്ലിംകള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമെതിരെ നടത്തിയ കലാപങ്ങള്‍ നാം കണ്ടതാണ്. ഇതിനു പിന്നാലെ മധ്യപ്രദേശ് പൊലിസ് രണ്ട് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഈ വീഡിയോ വൈറലാവുകയും ചെയ്തു. വടിയുപയോഗിച്ച് പൊലിസുകാര്‍ ഇരുവരെയും അടിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നത് വീഡിയോവില്‍ കാണാം. മക്തൂബ് മീഡിയയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
പൊലിസുകാര്‍ക്കെങ്ങിനെയാണ് ഇത്രക്കും ക്രൂരത ചെയ്യാനാകുന്നതെന്ന് ചോദിക്കുകയാണിപ്പോള്‍ അന്ന് മര്‍ദനമേറ്റ മുസ്ലിം യുവാക്കളിലൊരാളായ ഹഫീസ് മുഹമ്മദ് സയീദ്. ‘എന്തുകൊണ്ടാണ് പോലീസ് ഇത്രയും ക്രൂരത കാണിച്ചതെന്ന് ആശ്ചര്യപ്പെടുകയാണ് ഞാന്‍. ഞാന്‍ ചെയ്ത തെറ്റെന്താണെന്നും ആശ്ചര്യപ്പെടുകയാണ്. അത് ഒരു തെറ്റ് ആണെങ്കില്‍ പോലും, പോലീസിന് ഇത്രയും ക്രൂരത കാണിക്കാന്‍ അവകാശമില്ല.’സയീദ് പറഞ്ഞു. ഉമ്മയും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന അവന്റെ കുടുംബത്തിന്റെ ഏക അത്താണിയാണ് ആക്രി കച്ചവടം നടത്തുന്ന സഈദ്.
ഏപ്രില്‍ 12നാണ് അത് സംഭവിച്ചത്. ഉച്ചയ്ക്ക് 2 മണിയോടെ ഇളയമകന്‍ അഫ്‌വാന് പാല് വാങ്ങാന്‍ വേണ്ടിയാണ് ഞാന്‍ വീട്ടില്‍ നിന്നിറങ്ങിയത്. തൊട്ടപ്പുറത്താണ് പാല്‍ വില്‍പനക്കാരനുള്ളത്. അവിടെ കര്‍ഫ്യൂ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ പാല്‍ വാങ്ങുന്നത് കര്‍ഫ്യൂ ലംഘിക്കുന്നതിന് കാരണമല്ല.’ ഞാന്‍ അവരോട് ഈ കാരണം പറഞ്ഞു, പക്ഷേ അവര്‍ എന്നോട് മോശമായി പെരുമാറാന്‍ തുടങ്ങി. അവര്‍ ഒരിക്കല്‍ പോലും ഞാന്‍ പറയുന്നത് കേട്ടില്ല, എന്നെ ഭീകരന്‍ എന്ന് വിളിച്ചുകൊണ്ടിരുന്നു അവര്‍ എന്റെ ഫോണ്‍ തട്ടിയെടുത്ത് കൊണ്ടുപോയി.’അദ്ദേഹം പറയുന്നു.
സെയ്ദിനെയും മറ്റ് മുസ്ലീങ്ങളെയും പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമിച്ചപ്പോള്‍ അവരില്‍ ഒരാള്‍ ഇത് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. നിരായുധരായ അവരെ അറസ്റ്റ് ചെയ്യാനോ കസ്റ്റഡിയിലെടുക്കാനോ മൃഗീയമായ ബലം പ്രയോഗിക്കാനുള്ള ഒരു തരത്തിലുള്ള ഭീഷണിയും അവരില്‍ നിന്നുണ്ടായില്ലെന്ന് വീഡിയോവില്‍ കാണാം.
എല്ലാ വര്‍ഷത്തേയും പോലെ ഒരു റാലിക്ക് പകരം ഏപ്രില്‍ 10ന് രഘുവംശി സമാജം രണ്ട് റാലികള്‍ നടത്തി, അത് പിന്നീട് ആക്രമത്തില്‍ കലാശിക്കുകയായിരുന്നു. അവര്‍ വളരെ ഉച്ചത്തിലുള്ള ഡി.ജെകള്‍ ഉപയോഗിച്ചു, ചില പുരുഷന്മാര്‍ മസ്ജിദിന് മുന്നില്‍ നിന്ന് അലറുകയും മന്ത്രം വിളിക്കുകയും ചെയ്തിരുന്നു സയീദ് പറഞ്ഞു.