Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: ഹിജാബ് ധരിച്ചെത്തിയ പരീക്ഷ ഉദ്യോഗാര്‍ത്ഥിയെയും പുറത്താക്കി

ബംഗളൂരു: തിങ്കളാഴ്ച ആരംഭിച്ച കര്‍ണാടക പത്താം ക്ലാസ് പരീക്ഷയുടെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗാര്‍ത്ഥി ഹിജാബ് ധരിച്ചെത്തിയതോടെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. കര്‍ണാടകയില്‍ നിലവില്‍ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹിജാബ് ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളത്. എന്നാല്‍ ജീവനക്കാരിയെയും തടയുകയായിരുന്നു ബംഗളൂരുവിലെ കെ.ടി.എസ്.വി സ്‌കൂളില്‍. നൂര്‍ ഫഹീമയെന്ന പരീക്ഷ ഇന്‍വിജിലേറ്ററെയാണ് ഹിജാബ് ധരിച്ചതിന്റെ പേരില്‍ ജോലിയില്‍ നിന്നും തടഞ്ഞത്. അധ്യാപകര്‍ക്ക് ഇതുവരെ ഹിജാബ് വിലക്കിയുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പത്താം ക്ലാസ് പരീക്ഷയ്ക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയുടെ ഹിജാബ് വിലക്കിയ നടപടിയെ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി അരഗ ജനനേന്ദ്ര പറഞ്ഞ അതേ ദിവസം തന്നെയാണ് അധ്യാപികക്കെതിരെയും നടപടിയെടുത്തത്.

സംസ്ഥാന പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച പുറപ്പെടുവിച്ച സര്‍ക്കുലറില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന യൂണിഫോമില്‍ പരീക്ഷ എഴുതണമെന്ന് ഉത്തരവിട്ടിരുന്നു. സ്വകാര്യ സ്‌കൂളുകളുടെ കാര്യത്തില്‍, വിദ്യാര്‍ത്ഥികള്‍ അതത് സ്‌കൂള്‍ മാനേജ്മെന്റുകള്‍ നിര്‍ദ്ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇവിടെയൊന്നും അധ്യാപകരെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ പറയുന്നില്ല.

തിങ്കളാഴ്ച ആരംഭിച്ച പരീക്ഷകള്‍ ഏപ്രില്‍ 11ന് അവസാനിക്കും. വരാനിരിക്കുന്ന സ്‌കൂള്‍ പരീക്ഷ മുന്‍നിര്‍ത്തി കേസ് നേരത്തെ പരിഗണിക്കണമെന്ന് ഹരജിക്കാരായ വിദ്യാര്‍ത്ഥികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് അടിയന്തരമായി പരിഗണിക്കില്ലെന്നും പ്രത്യേക തീയതി നല്‍കാനും സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.

Related Articles