റിയാദ്: ഇസ്രായേലുമായുള്ള സാധാരണവത്കരണ കരാറുമായി സൗദി അറേബ്യ വളരെ അടുത്തെത്തിയെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
‘എല്ലാ ദിവസവും ഞങ്ങള്‍ കൂടുതല്‍ അടുക്കുകയാണ്’ കിരീടാവകാശി യു.എസ് മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഫലസ്തീന്‍ പ്രശ്‌നം സൗദിയെ സംബന്ധിച്ചിടത്തോളം ‘വളരെ പ്രധാനപ്പെട്ടതാണ്. ആ ഭാഗം ഞങ്ങള്‍ക്ക് പരിഹരിക്കേണ്ടതുണ്ട്, നോര്‍മലൈസേഷന്‍ കരാര്‍ പ്രാബല്യത്തിലാവാന്‍ എന്താണ് വേണ്ടതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എവിടേക്കാണ് ഇത് ചെന്നെത്തുക എന്ന് നമുക്ക് കാണാം. ഇതിലൂടെ ഫലസ്തീനികളുടെ ജീവിതം സുഗമമാക്കുമെന്നും ഇസ്രായേലിനെ പശ്ചമേഷ്യയിലെ ഒരു പ്രധാന വക്താവാക്കി മാറ്റുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു- എം.ബി.എസ് പറഞ്ഞു. ഇറാന്‍ ആണവായുധം കരസ്ഥമാക്കുകയാണെങ്കില്‍ സൗദി അറേബ്യയ്ക്ക് ”അത് നേടേണ്ടിവരുമെന്നും’ എംബിഎസ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.
മറ്റു ഗള്‍ഫ് രാഷ്ട്രങ്ങള്‍ നേരത്തെ നടപ്പിലാക്കിയ ഇസ്രായേലുമായുള്ള സാധാരണവത്കരണ കരാറിലേക്ക് സൗദിയെയും കൊണ്ടുവരാന്‍ അമേരിക്ക കാലങ്ങളായി നിരവധി ശ്രമങ്ങള്‍ നടത്തി വരുന്നുണ്ടായിരുന്നു.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം തങ്ങളുടെ മികച്ച മിഡില്‍ ഈസ്റ്റ് സഖ്യകക്ഷികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കാനുള്‌ല ശ്രമവുമായി മുന്നോട്ട് പോകുകയായിരുന്നു.
ഇസ്രായേലുമായുള്ള സൗദിയുടെ സാധാരണവല്‍ക്കരണ ചര്‍ച്ചകള്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവായാണ് കണക്കാക്കപ്പെടുന്നത്. അതില്‍ ഫലസ്തീനികള്‍ക്കുള്ള ഇസ്രായേലിന്റെ ഇളവുകളും ഉള്‍പ്പെടുന്നു. 2024 നവംബറില്‍ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബൈഡന് പ്രാദേശിക മെഗാ-ഡീലിന്റെ സാധ്യതയുള്ള ഈ കരാര്‍ നേട്ടങ്ങള്‍ തെരഞ്ഞെടുപ്പിന് മുതല്‍ക്കൂട്ടാവുമെന്നാണ് കണക്കുകൂട്ടലുകള്‍.