ട്രിപ്പോളി: രാജ്യത്തിന്റെ ഒരു ഭാഗത്തെ നക്കിത്തുടച്ച വലിയ പ്രളയത്തിന്റെ തീരാദുരിതം ഇപ്പോഴും ലിബിയന്‍ നഗരമായ ദെര്‍നയെ വിട്ടൊഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ പ്രളയത്തിന്റെ ഇരകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്.
കിഴക്കന്‍ ലിബിയന്‍ നഗരമായ ദെര്‍ണയില്‍ നൂറുകണക്കിന് ആളുകളാണ് അധികാരികള്‍ക്കെതിരെ രോഷം പ്രകടിപ്പിക്കുകയും വെള്ളപ്പൊക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. തിങ്കളാഴ്ച നഗരത്തിലെ അല്‍ സഹാബ മസ്ജിദിന് പുറത്ത് നടന്ന പ്രകടനത്തിനിടെ കിഴക്കന്‍ ആസ്ഥാനമായുള്ള ലിബിയന്‍ പാര്‍ലമെന്റിന്റെ തലവന്‍ അഗ്വില സാലിഹ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യമുയര്‍ത്തി.
‘അഗ്വില, ഞങ്ങള്‍ക്ക് താങ്കളെ ആവശ്യമില്ല, എല്ലാ ലിബിയക്കാരും സഹോദരങ്ങളാണ്! ഒരു ദശാബ്ദത്തിലേറെ നീണ്ട സംഘര്‍ഷവും അരാജകത്വവും മൂലം രാഷ്ട്രീയമായി തകര്‍ന്ന രാജ്യത്ത് ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധക്കാര്‍ ആക്രോശിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ, രോഷാകുലരായ പ്രതിഷേധക്കാര്‍ വെള്ളപ്പൊക്ക സമയത്ത് ഡെര്‍ന മേയറായിരുന്ന ആളുടെ വീടിന് തീയിട്ടതായി അദ്ദേഹത്തിന്റെ ഓഫീസ് മാനേജര്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തിങ്കളാഴ്ചത്തെ പ്രതിഷേധം വെള്ളപ്പൊക്കത്തിന് ശേഷമുള്ള രാജ്യത്തെ ആദ്യത്തെ ഏറ്റവും വലിയ പ്രകടനമാണ്.
രാജ്യത്ത് വീശിയടിച്ച ശക്തമായ കൊടുങ്കാറ്റില്‍ നഗരത്തിന് പുറത്തുള്ള രണ്ട് അണക്കെട്ടുകള്‍ തകരുകയും വെള്ളം ദെര്‍ന നഗരത്തെ മുക്കുകയുമായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ടവരെ ഞങ്ങള്‍ക്ക് നഷ്ടമാക്കിയ ഡാമുകളുടെ തകര്‍ച്ചയെക്കുറിച്ച് അടിയന്തര അന്വേഷണം വേണമെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു” എന്നതിന്റെ സന്ദേശമാണ് പ്രതിഷേധമെന്ന് 39 കാരിയായ താഹ മിഫ്ത പറഞ്ഞു, പാര്‍ലമെന്റിനെയാണ് ഞങ്ങള്‍ പ്രത്യേകിച്ച് കുറ്റപ്പെടുത്തുന്നത്. ദുരന്തത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണത്തിനും ‘അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മ്മാണത്തിനും’ ആവശ്യപ്പെടുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞു.