തെല്‍അവീവ്: ഇസ്രായേലിലേക്ക് ഹമാസ് റോക്കറ്റ് തൊടുത്തുവിട്ടുവെന്ന് ആരോപിച്ച് ഗസ്സയിലേക്കുള്ള അതിര്‍ത്തി അടക്കാനൊരുങ്ങി ഇസ്രായേല്‍. ഫലസ്തീനികള്‍ക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക അതിര്‍ത്തിയാണ് അടക്കാനൊരുങ്ങുന്നത്. ശനിയാഴ്ച ഇസ്രായേല്‍ സൈന്യമാണ് ഇക്കാര്യമറിയിച്ചത്.
മുസ്ലിംകളുടെ പുണ്യമാസമായ റമദാനില്‍ പതിവുപോലെ ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇസ്രായേല്‍ സൈന്യം അഖ്‌സ പരിസരത്ത് നടത്തിയ ആക്രമണത്തില്‍ നിരവധി ഫലസ്തീനികള്‍ക്ക് പരുക്കേറ്റിരുന്നു.
തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഗസ്സ മുനമ്പില്‍ നിന്ന് ഇസ്രായേലിലേക്ക് മൂന്ന് റോക്കറ്റുകള്‍ തൊടുത്തുവിട്ടിരുന്നു. ഫലസ്തീന്‍ വിമോചന സംഘടനയായ ഹമാസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്.
റോക്കറ്റില്‍ ഒന്ന് ഇസ്രായേലിനുള്ളിലെ തുറസ്സായ മൈതാനത്ത് പതിച്ചെന്നം മറ്റൊന്ന് പലസ്തീന്‍ പ്രദേശത്തിനുള്ളില്‍ തന്നെ വീണുവെന്നും ഇസ്രായേല്‍ പറഞ്ഞു. എന്നല്‍, മൂന്നാമത്തേതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. ഈ ആഴ്ച ആദ്യം, ഗാസയില്‍ നിന്ന് നാല് റോക്കറ്റുകള്‍ വിക്ഷേപിച്ചെങ്കിലും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ച രണ്ട് തവണ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. തങ്ങളുടെ യുദ്ധവിമാനങ്ങള്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. വെള്ളിയാഴ്ച ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ റെയ്ഡ് ചെയ്യുകയും റബ്ബര്‍ ബുള്ളറ്റുകളും സ്റ്റണ്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും ഉപയോഗിച്ച് വിശ്വാസികളെ ആക്രമിക്കുകയും ചെയ്തിരുന്നു. 57 ഫലസ്തീന്‍കാര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുശേഷം കോമ്പൗണ്ടിനുള്ളിലെ ഡോം ഓഫ് ദ റോക്കില്‍ ആരാധന നടത്തുന്ന ഫലസ്തീനികളെ ആക്രമിക്കുകയും കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും ചെയ്തിരുന്നു.