ജറൂസലം: 29,000ത്തോളം ജൂതന്മാരാണ് 2017ല്‍ മാത്രം ഇസ്രായേലിലേക്ക് കുടിയേറിയതെന്ന് റിപ്പോര്‍ട്ട്. ഖുദ്‌സ് പ്രസ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്. റഷ്യയില്‍ നിന്നും യുക്രൈനില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇസ്രായേലിലേക്ക് കുടിയേറിയത്. ഇസ്രായേല്‍ കുടിയേറ്റ മന്ത്രാലയവുമായി സഹകരിച്ചാണ് മറ്റു രാജ്യങ്ങളിലെ ജൂതന്മാരെ ഇസ്രായേലിലേക്ക് സ്വീകരിച്ചത്.
റഷ്യയില്‍ നിന്നും 7224ഉം യുക്രൈനില്‍ നിന്നും 7182ഉം ജൂതന്മാരുമാണ് കുടിയേറിയത്. ഫലസ്തീനികളെ രാജ്യത്തു നിന്നും പുറത്താക്കി ജൂത കൈയേറ്റം നടക്കുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ നടപടി. അലിയ എന്ന ജൂതന്മാരുടെ അടിസ്ഥാന വിശ്വാസ തത്വത്തിന്റെ ഭാഗമായാണ് ജൂതരുടെ കുടിയേറ്റം. ഫ്രാന്‍സില്‍ നിന്നും 4224 പേരും യു.എസില്‍ നിന്നും 3000 പേരും ജൂത രാഷ്ട്രത്തിലേക്ക് കുടിയേറിയിട്ടുണ്ട്.
റഷ്യയിലെയും ഉക്രൈനിലെയും സാമ്പത്തിക മാന്ദ്യം മൂലമാണ് ഇത്രയും പേര്‍ കുടിയേറാനുള്ള പ്രധാന കാരണമെന്നും പറയുന്നുണ്ട്. ഇസ്രായേലിലെ ജനസംഖ്യയുടെ 20 ശതമാനം ഫലസ്തീനികളാണ്. 1948ല്‍ ഫലസ്തീന്‍ കൈയേറിയാണ് ഇസ്രായേല്‍ ജൂത രാഷ്ട്രം നിര്‍മിച്ചത്. എന്നാല്‍ അന്നു ഇവിടെ അവശേഷിച്ച ഫലസ്തീനികള്‍ക്ക് സ്വന്തം രാഷ്ട്രത്തിലേക്ക് മടങ്ങാനുള്ള അവകാശം ഇസ്രായേല്‍ നിരന്തരം നിഷേധിക്കുകയാണുണ്ടായത്.