ദമസ്‌കസ്: സിറിയയില്‍ അമേരിക്കയും റഷ്യന്‍ സഖ്യസേനയും തമ്മിലുള്ള പോരാട്ടത്തിന് തുടക്കമിട്ട് യു.എസ് വ്യോമാക്രമണം ആരംഭിച്ചു. സിറിയയില്‍ റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന രാസായുധം പ്രയോഗിച്ചതിനെതിരെ എന്ന പേരിലാണ് യു.എസ് കഴിഞ്ഞ ദിവസം വ്യോമാക്രമണം ആരംഭിച്ചത്. യു.കെയും ഫ്രാന്‍സുമായി ചേര്‍ന്നുള്ള സഖ്യസേനയാണ് രാസായുധം പ്രയോഗിച്ച സ്ഥലങ്ങളില്‍ വ്യോമാക്രമണം നടത്തുന്നത്.
സിറിയയില്‍ വ്യോമാക്രമണം ആരംഭിച്ചതായി ശനിയാഴ്ച ട്രംപ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച രാസായുധ പ്രയോഗം നടത്തിയിടങ്ങളില്‍ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടതായും റിപ്പോര്‍ട്ടുണ്ട്. വൈറ്റ്ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. സിറിയ രാസായുധ പ്രയോഗം അവസാനിപ്പിക്കുന്നത് വരെ തങ്ങള്‍ വ്യോമാക്രമണം തുടരും. രാസായുധങ്ങളുടെ ഉത്പാദനം,പ്രചരണം,ഉപയോഗം എന്നിവയ ശക്തമായി തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ട്രംപ് അറിയിച്ചു.
അതേസമയം, യു.എസ് സഖ്യകക്ഷികളുടെ വ്യേമാക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അപകടകരമായ സാഹചര്യങ്ങളിലൂടെയാണ് സിറിയ മുന്നോട്ടു പോകുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ് പറഞ്ഞു. ഇത്തരം പ്രവൃത്തികള്‍ ഒഴിവാക്കണമെന്നും ഇത് സിറിയന്‍ ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയേ ചെയ്യൂവെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്കു നേരെയാണ് യു.എസിന്റെ ആക്രമണമെന്ന് ഇതിലൂടെ വ്യക്തമായെന്ന് റഷ്യ ആരോപിച്ചു.
അന്താരാഷ്ട്ര നിയമത്തിന്റെ അസാധാരണമായ ലംഘനമാണ് യു.എസ് സഖ്യകക്ഷികള്‍ ചെയ്യുന്നതെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.