പാരീസ്: ഫ്രാന്‍സില്‍ ചര്‍ച്ചിലുണ്ടായ ആക്രമണത്തെ ‘നീചമായ ഭീകര കുറ്റകൃത്യം’ എന്ന് വിശേഷിപ്പിച്ച ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സോ ഒലാന്റ് ഐഎസിനെതിരെയുള്ള പോരാട്ടം തുടരുമെന്നും ‘ഇസ്‌ലാമിക തീവ്രവാദ’ത്തിനെതിരെയള്ള പോരാട്ടം ഫ്രാന്‍സിന് അകത്താണെങ്കിലും പുറത്താണെങ്കിലും നീണ്ടതായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. വര്‍ധിച്ചു വരുന്ന ഈ അപകടത്തെ നിശ്ചയദാര്‍ഢ്യത്തോടെ തന്റെ ഭരണകൂടം നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഭീകരത വിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തണമെന്ന തീവ്രവലതുപക്ഷത്തിന്റെ ആവശ്യം ഫ്രഞ്ച് പ്രസിഡന്റ് നിരസ്സിച്ചു. നമ്മുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ഭീകരതക്കെതിരെയുള്ള പോരാട്ടത്തെ ക്രിയാത്മകമാക്കില്ലെന്ന് 2015ല്‍ തയ്യാറാക്കിയ ഭീകരവിരുദ്ധ നിയമം മതിയായതാണെന്ന് വ്യക്തമാക്കി കൊണ്ട് അദ്ദേഹം പറഞ്ഞു.
ഓരോ ഭീകരാക്രമണത്തിലും പൗരന്‍മാരെന്ന നിലക്കും മുസ്‌ലിംകളെന്ന നിലക്കും രണ്ട് തവണ ഇരയാക്കപ്പെടുകയാണ് മുസ്‌ലിം സമൂഹമെന്ന് ഫ്രാന്‍സിലെ ഇസ്‌ലാമിക കൂട്ടായ്മയുടെ പ്രതിനിധി മുഹമ്മദ് അല്‍കറാബല പറഞ്ഞു. ”മുസ്‌ലിംകളുടെ പേരിലാണ് കുറ്റവാളികള്‍ അത് ചെയ്യുന്നത്. നമ്മുടെ മസ്ജിദുകളില്‍ തീരെ കാണാത്തവരാണ് ഇക്കൂട്ടര്‍. ഓരോ സംഭവം നടക്കുമ്പോഴും ആളുകളുടെ കണ്ണുകള്‍ മുസ്‌ലിംകളിലേക്കാണ് തിരിയുന്നത്. എന്നാല്‍ ഞങ്ങള്‍ക്ക് അതുമായി വിദൂരമായ ബന്ധം പോലുമില്ല. ഇവിടെ (മസ്ജിദ്) വരുന്നവര്‍ നമസ്‌കരിക്കാന്‍ എത്തുന്നവരാണ്. അതുകഴിഞ്ഞ് അവര്‍ തങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോവുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പൗരന്‍മാരെന്ന നിലക്കും മുസ്‌ലിംകളെന്ന നിലക്കും രണ്ട് തവണ ഞങ്ങള്‍ ഭീകരതയുടെ ഇരകളായി മാറുന്നു.” എന്ന് അദ്ദേഹം വിവരിച്ചു.
വടക്കന്‍ ഫ്രാന്‍സിലെ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ അതിക്രമിച്ചു കയറിയ രണ്ട് അക്രമികള്‍ പുരോഹിതന്‍ ജാക്വിസ് ഹാമലി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആക്രമികളെ പോലീസ് വെടിവെച്ചു കൊന്നു. കുര്‍ബാന നടക്കുന്ന സമയത്താണ് ആക്രമികള്‍ പിറകുവശത്ത വഴിയിലൂടെ കയറി പുരോഹിതനും കന്യാസ്ത്രീകളും അടക്കമുള്ള ആറ് പേരെ ബന്ധികളാക്കിയത്. ആക്രമികളെ വെടിവെച്ചു വീഴ്ത്തിയ ശേഷം പോലീസ് ബന്ധികളെ മോചിപ്പിച്ചു.