പാരീസ്: രാജ്യത്തെ ഇരുപതോളം മസ്ജിദുകള്‍ അടച്ചുപൂട്ടാനും ‘തീവ്രവാദപരവും രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമായ മതപ്രഭാഷണ’ ശൈലി സ്വീകരിച്ച എണ്‍പതോളം ഇമാമുമാരെ പുറത്താക്കാനും ഫ്രാന്‍സ് തീരുമാനിച്ചിട്ടുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ബെര്‍നാഡ് കാസ്‌നോവ് വ്യക്തമാക്കി. ഇമാമുമാര്‍ക്കുള്ള പരിശീലന പരിപാടിക്ക് ഭരണകൂടം തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭീകരതക്ക് പ്രോത്സാഹനം’ നല്‍കുന്ന ഇമാമുമാരെ പുറത്താക്കുകയും മസ്ജിദുകള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന നയം തുടരുമെന്നും ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്‌ലിം ഫെയ്ത് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ കാസനോവ് വ്യക്തമാക്കി. വിദ്വേഷത്തിലേക്ക് ആളെക്കൂട്ടുന്ന മസ്ജിദുകള്‍ക്ക് ഫ്രാന്‍സില്‍ ഇടമില്ലെന്നും അദ്ദേഹം ആണയിട്ടു.
മതേതര മൂല്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കുന്നതോടൊപ്പം തന്നെ മസ്ജിദുകളിലേക്കുള്ള ഫണ്ടുകളുടെ സുതാര്യത ഉറപ്പുവരുത്താന്‍ ഭരണകൂടം ശ്രദ്ധവെക്കുമെന്നും ഇമാമുമാര്‍ക്ക് ‘മധ്യമ ഇസ്‌ലാ’മിന്റെ ആശയങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനുള്ള പരിശീലനം നല്‍കാന്‍ ഭരണകൂടം നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
അതേസമയം ഇമാമുമാര്‍ക്ക് പരിശീലനം നല്‍കുകയും ഇന്റര്‍നെറ്റിലൂടെ സായുധ പോരാട്ടത്തിനുള്ള ആഹ്വാനങ്ങളെ ചെറുക്കുമെന്നും ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്‌ലിം ഫെയ്ത് പ്രസിഡന്റ് അന്‍വര്‍ കബീബ്ശ് പറഞ്ഞു. ‘ഫ്രഞ്ച് മതേതര ചരിത്രം’ മനസ്സിലാക്കുന്നതിന് ഭരണകൂടം ഒരുക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കാനും അദ്ദേഹം മുസ്‌ലിംകളോട് ആഹ്വാനം ചെയ്തു.