Current Date

Search
Close this search box.
Search
Close this search box.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 22ന്

നെടുമ്പാശ്ശേരി: സംസ്ഥാനത്തുനിന്ന് ഇത്തവണത്തെ ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് 22ന് നെടുമ്പാശ്ശേരിയില്‍നിന്ന് പറന്നുയരും. ഉച്ചക്ക് ഒന്നിനാണ് ഫ്‌ളാഗ് ഓഫ്.  21ന് സംസ്ഥാന ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം 5.30നാണ് അവസാനസര്‍വിസ്. ഇതിനിടെ 24 സര്‍വിസാണ് ആകെയുണ്ടാവുക. 23മുതല്‍ 31വരെ ദിവസവും രണ്ട് സര്‍വിസ് വീതമുണ്ടാകും. സെപ്റ്റംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ ദിവസം ഓരോ സര്‍വിസും. സെപ്റ്റംബര്‍ 29ന് മടക്കയാത്ര ആരംഭിക്കും. മദീനയില്‍നിന്നുള്ള ആദ്യവിമാനം 29ന് ഉച്ചക്കുശേഷം 3.45ന് നെടുമ്പാശ്ശേരിയിലത്തെും. അവസാനവിമാനം എത്തുന്നത് ഒക്ടോബര്‍ 14ന് രാവിലെ 10.45നും.
സൗദി എയര്‍ലൈന്‍സിനാണ് സര്‍വിസിന്റെ ചുമതല. 10,500 പേരാണ് ഇത്തവണ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നത്. വിമാനത്താവളത്തിന്റെ കിഴക്കുഭാഗത്ത് എയര്‍ ക്രാഫ്റ്റ്‌സ് മെയിന്റനന്‍സ് ഹാംഗറിലാണ് ഹാജിമാര്‍ക്കുള്ള ക്യാമ്പ്. 60,000 ചതുരശ്രയടി വീതമുള്ള രണ്ട് എയര്‍ ക്രാഫ്റ്റ് ഹാംഗറുകള്‍ കൂടാതെ 1500 ചതുരശ്രയടി വിസ്തീര്‍ണമുള്ള താല്‍ക്കാലിക സംവിധാനവും ക്യാമ്പില്‍ ഒരുക്കുന്നുണ്ട്. 1600 പേര്‍ക്ക് ഒരേസമയം നമസ്‌കരിക്കാനും 200ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ടാകും. മലപ്പുറം, കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍നിന്ന് ക്യാമ്പിലേക്ക് കെ.എസ്.ആര്‍.ടി.സിയും കെ.യു.ആര്‍.ടി.സിയും പ്രത്യേക ബസ് ഓടിക്കും. കൂടാതെ, വിമാനത്താവളത്തില്‍ എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സര്‍വിസ് ഹജ്ജ് ക്യാമ്പിലേക്ക് നീട്ടും. ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ സ്വീകരിക്കാന്‍ ആലുവ സ്‌റ്റേഷനില്‍ വിപുല സൗകര്യം ഒരുക്കും. ബാഗേജ് ചെക് ഇന്‍ ക്യാമ്പില്‍തന്നെ നടക്കും. കസ്റ്റംസ്, എമിഗ്രേഷന്‍ നടപടിക്രമങ്ങളും സുഗമമാക്കും. മേല്‍നോട്ടം വഹിക്കാന്‍ വിവിധ വകുപ്പുകളില്‍നിന്ന് നോഡല്‍ ഓഫിസര്‍മാരെയും അസി. നോഡല്‍ ഓഫിസര്‍മാരെയും നിയമിക്കും.
സി.ഐ.എസ്.എഫിനാണ് ക്യാമ്പിന്റെ സുരക്ഷാ ചുമതല. സംസ്ഥാന പൊലീസും സഹായം നല്‍കും. കമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ബി.എസ്.എന്‍.എല്‍ ഒരുക്കും.  ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യമടക്കം ഡോക്ടര്‍മാരുടെ സംഘവും ഉണ്ടാകും. സിവില്‍ സപൈ്‌ളസ് വകുപ്പ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കും. പ്രധാന ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്‌റ്റോപ് അനുവദിക്കും. പണവിനിമയം സുഗമമാക്കാന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും തോമസ് കുക്കിന്റെയും കൗണ്ടറുകളും ക്യാമ്പില്‍ പ്രവര്‍ത്തിക്കും.
സിയാല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ ഏകോപനയോഗം ഹജ്ജ് ക്യാമ്പിന്റെ തയാറെടുപ്പുകള്‍ വിലയിരുത്തി. കലക്ടര്‍ എം.ജി. രാജമാണിക്യം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, എയര്‍പോര്‍ട്ട് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ഹജ്ജ് കമ്മിറ്റി സ്‌പെഷല്‍ ഓഫിസര്‍, കോഴിക്കോട് സ്‌പെഷല്‍ ബ്രാഞ്ച് എസ്.പി യു. അബ്ദുല്‍ കരീം, സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.സി. മുഹമ്മദ്, കോഓഡിനേറ്റര്‍ മുജീബ് പുത്തലത്ത്, ഹജ്ജ് കമ്മിറ്റി അംഗം ഷറീഫ് മണിയാട്ടുകുടി, എന്‍.പി. ഷാജഹാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles