ബഗ്ദാദ്: ജിഹാദിലെ പങ്കാളിത്തം എന്ന പേരില്‍ സായുധ ഗ്രൂപ്പുകളും ചില ഇറാന്‍ കേന്ദ്രങ്ങളും പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെ സിറിയയില്‍ യുദ്ധത്തിന് അയക്കുന്നുണ്ടെന്ന് ഇറാഖിലെ ജനങ്ങളും സിവില്‍ ആക്ടിവിസ്റ്റുകളും ആരോപിക്കുന്നു. എന്നാല്‍ ഇറാഖ് ഭരണകൂടം ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇങ്ങനെ സൈനികരായി തെരെഞ്ഞെടുക്കുന്നവര്‍ക്ക് ഇറാന്‍ പാസ്‌പോര്‍ട്ട് നല്‍കുകയും ഇറാന്‍ വഴി സിറിയയില്‍ എത്തിക്കുകയും ചെയ്യുകയാണ്. യുദ്ധത്തില്‍ പരിക്കേറ്റ കുട്ടികള്‍ക്ക് മതിയായ പരിചരണം നല്‍കുന്നില്ലെന്ന് അവരുടെ ബന്ധുക്കള്‍ ആവലാതി പറഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ടതിന് ശേഷം മൃതദേഹങ്ങള്‍ പോലും കൊണ്ടുവരാത്ത സംഭവങ്ങളുണ്ടെന്നും ആക്ടിവിസ്റ്റുകള്‍ പറഞ്ഞു.
ഇറാഖ് ഭരണകൂടത്തിന്റെ അറിവോടെയാണ് കുട്ടികളെ യുദ്ധമുഖത്തേക്ക് കൊണ്ടു പോകുന്നതെന്ന് ആക്ടിവിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും ചൂഷണം ചെയ്ത് നിയമപരമായ രീതിയിലുള്ള സംവിധാനം എന്ന് പരിചയപ്പെടുത്തിയാണ് കുട്ടികളെ സൈന്യത്തിലേക്ക് തെരെഞ്ഞെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ദൂരവ്യാപകമായ അപകടമുണ്ടാക്കുന്ന പ്രവര്‍ത്തനമായിട്ടാണ് ഇതിനെ ആക്ടിവിസ്റ്റുകള്‍ കാണുന്നത്.