അങ്കാറ: എന്തുവില കൊടുക്കേണ്ടി വന്നാലും സിറിയയിലെ അലപ്പോ നിവാസികളെ തന്റെ രാജ്യം കൈവെടിയില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടു. കിഴക്കന്‍ അലപ്പായില്‍ നിന്നും ഉപരോധിക്കപ്പെട്ട സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതിനുള്ള ഉടമ്പടി മാനിക്കണമെന്ന് മുഴുവന്‍ കക്ഷികളോടും അദ്ദേഹം ആവശ്യപ്പെട്ടു. അലപ്പോയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശമായ റാമോസില്‍ സിറിയന്‍ സൈന്യവും അവരോട് കൂറുപുലര്‍ത്തുന്ന സായുധ ഗ്രൂപ്പുകളും കുടിയിറക്കപ്പെട്ടവരെ തടഞ്ഞുവെക്കുകയും കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. അവിടെയുള്ള നിരപരാധികളുടെ അവസാന പ്രതീക്ഷയാണ് അതെന്നും തുര്‍ക്കി പ്രസിഡന്റ് ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
അലപ്പോ നിവാസികള്‍ ഒറ്റക്കല്ലെന്നും നിരപരാധികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം തുര്‍ക്കി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. സിറിയന്‍ വിമതരുടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന കിഴക്കന്‍ അലപ്പോയില്‍ നിന്നും സിവിലിയന്‍മാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് അങ്കാറ ഭരണകൂടം ഇറാന്‍, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളുമായി സംഭാഷണം നടത്തിക്കൊണ്ടിരിക്കുയാണെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഈ വിഷയത്തില്‍ തുര്‍ക്കി പ്രധാനമന്ത്രി ബിന്‍ അലി യില്‍ദ്രിം ഇറാന്‍ വൈസ് പ്രസിഡന്റ് ഇസ്ഹാഖ് ജീഹാന്‍ഗിരിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. സംഭാഷണത്തില്‍ അദ്ദേഹം സിവിലിയന്‍മാര്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചു. അലപ്പോയില്‍ നിന്നും സിവിലിയന്‍മാരെ ഒഴിപ്പിക്കുന്നതില്‍ സുപ്രധാന പങ്കാണ് തുര്‍ക്കി വഹിച്ചിട്ടുള്ളത്.