ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ സേവനം ചെയ്യുന്ന മുസ്‌ലിം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച്ച ദിവസങ്ങളില്‍ ജുമുഅ നിര്‍വഹിക്കാന്‍ മന്ത്രിസഭ ഒന്നര മണിക്കൂര്‍ സമയം ഔദ്യോഗികമായി അനുവദിച്ചു. ഉച്ചക്ക് 12 മണിക്കും 2 മണിക്കും ഇടയില്‍ ജോലിസ്ഥലത്തിന് സമീപത്തെ മസ്ജിദുകളില്‍ പോയി ജുമുഅ നിര്‍വഹിക്കാന്‍ ജീവനക്കാര്‍ക്ക് സൗകര്യം ചെയ്യുന്നതാണ് അനുമതി. ശനിയാഴ്ച്ച രാത്രി മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
നമസ്‌കാരം നിര്‍വഹിക്കുന്ന മുസ്‌ലിംകള്‍ അര്‍ഹിക്കുന്ന കാര്യമാണ് അത് നിര്‍വഹിക്കാന്‍ അവര്‍ക്ക് ഔദ്യോഗികമായി സമയം അനുവദിച്ചു കൊടുക്കുകയെന്നതെന്ന് ഹരീഷ് റാവത്ത് പറഞ്ഞു. ”സംസ്ഥാനത്ത് വരാനിരിക്കുന്ന അസംബ്ലി തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കുന്നതിനുള്ള ഒരു നടപടിയല്ല ഇതെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജോലി സമയവും നമസ്‌കാര സമയവും സമരസപ്പെടുത്തി കൊണ്ടു പോകാന്‍ മുസ്‌ലിം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനം.” എന്നും റാവത്ത് പറഞ്ഞു.
ജോലിയെ കുറിച്ച് വേവലാതിയില്ലാതെ മുസ്‌ലിം ജീവനക്കാര്‍ക്ക് ജുമുഅ നസ്‌കാരം നിര്‍വഹിക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് തീരുമാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം കൂട്ടായ്മകള്‍ പറഞ്ഞു. നേരത്തെ മുസ്‌ലിം ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനുള്ള ഇടവേള ഉപയോഗപ്പെടുത്തിയായിരുന്നു ജുമുഅക്ക് സമയം കണ്ടെത്തിയിരുന്നതെന്നും അതുകൊണ്ടു തന്നെ നല്ല ഒരു നീക്കമാണിതെന്നും ഡെറാഡൂണ്‍ നിവാസിയായ അക്രം അഹ്മദ് പറഞ്ഞു.