ലണ്ടന്‍: സ്‌നിപ്പര്‍ റൈഫിളുകളടക്കം ഇസ്രായേലിന് ബ്രിട്ടന്‍ 445 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇതിനോടകം വില്‍പ്പന നടത്തിയെന്ന് റിപ്പോര്‍ട്ട്. ഡ്രോണുകളും കോംപാക്റ്റ് എയര്‍ക്രാഫ്റ്റുകളും ഹെലികോപ്റ്ററുകളുമടക്കമുള്ളവയുടെ ഇടപാടുകളാണ് നടത്തിയത്. 2014 ഗസ്സ യുദ്ധത്തിനു ശേഷം ഇസ്രായേലിനു നല്‍കുന്ന ആയുധങ്ങളുടെ വില്‍പ്പന പത്തിരട്ടിയാണ് വര്‍ധിച്ചിരിക്കുന്നത്.
2015ല്‍ 28 മില്യണ്‍,2016ല്‍ 117 മില്യണ്‍,2017ല്‍ 300 മില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ഫലസ്തീനിലെ അധിനിവേശ മേഖലകളില്‍ ബ്രിട്ടീഷ് നിര്‍മിത യുദ്ധോപകരണങ്ങളാണ് ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്നത്. കഴിഞ്ഞ ആഴ്ച ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം സ്‌നിപ്പര്‍ റൈഫിളുകള്‍ ഉപയോഗിച്ച് നിരവധി പേരെ വെടിവച്ചു കൊന്നിരുന്നു. ഇതെല്ലാം ബ്രിട്ടീഷ് നിര്‍മിതമാണന്നാണ് ഇതോടെ പുറത്തു വന്നത്. മിഡില്‍ ഈസ്റ്റ് ഐ ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഗ്രനേഡുകള്‍,ബോംബുകള്‍,മിസൈലുകള്‍,സൈനിക വാഹനങ്ങള്‍,റൈഫിള്‍,സ്‌നിപ്പര്‍ റൈഫിളിന്റെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയെല്ലാം ഇസ്രായേലിന് വില്‍പന നടത്താന്‍ ബ്രീട്ടീഷ് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. 2016നേക്കാള്‍ രണ്ടിരട്ടിയാണ് 2017ല്‍ വര്‍ധിച്ചിരിക്കുന്നത്. അധിനിവേശ ഫലസ്തീനില്‍ യു.കെ നിര്‍മ്മിത ആയുധങ്ങളാണ് ഉപയോഗിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.