Current Date

Search
Close this search box.
Search
Close this search box.

ഇസ്രയേല്‍ ഇടപെടലുകളെ നിരാകരിച്ച് ഹമാസും ഫലസ്തീന്‍ അതോറിറ്റിയും

ഗസ്സ: ഹമാസിന്റെ ആയുധം താഴെവെപ്പിക്കുന്നതിന് മുമ്പ് ഫലസ്തീന്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തില്ലെന്ന ഇസ്രയേലിന്റെ ഉപാധി ഫലസ്തീന്റെ ആഭ്യന്തര വിഷയത്തിലുള്ള കൈകടത്തലാണെന്ന് ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ അനുരഞ്ജനവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ മുന്നോട്ടുവെച്ച ഉപാധികള്‍ നിലനില്‍ക്കില്ലെന്ന് ഫലസ്തീന്‍ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ ഈ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്ന് പ്രഖ്യാപിച്ച ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം ഇക്കാര്യം ഒരുനിലക്കും അംഗീകരിച്ചു കൊടുക്കരുതെന്ന് ഫലസ്തീന്‍ ഗ്രൂപ്പുകളോട് ആഹ്വാനം ചെയ്തു. ഫലസ്തീന്‍ ആഭ്യന്തര നിരയെ ശക്തിപ്പെടുത്തുന്നത് തുടര്‍ന്നു കൊണ്ടായിരിക്കണം അധിനിവേശകര്‍ക്ക് മറുപടി നല്‍കേണ്ടതെന്നും അനുരഞ്ജനം പൂര്‍ണാര്‍ത്ഥത്തില്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേലിന്റെ യാതൊരു നിര്‍ദേശവും അനുരഞ്ജനവുമായി മുന്നോട്ടു പോകാനുള്ള ഫലസ്തീന്‍ തീരുമാനത്തെ മാറ്റില്ലെന്ന് ഫലസ്തീന്‍ അതോറിറ്റി വക്താവ് നബീല്‍ അബൂറദീന വ്യക്തമാക്കി. വിയോജിപ്പ് അവസാനിപ്പിക്കുന്നതിനും അധിനിവേശം ഇല്ലാതാക്കി 1967ലെ അതിര്‍ത്തി പ്രകാരം കിഴക്കന്‍ ഖുദ്‌സ് തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുന്നതിനുമാണ് അനുരഞ്ജനമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഹമാസും ഫതഹും കെയ്‌റോയില്‍ വെച്ച് ഒപ്പുവെച്ച അനുരഞ്ജന കരാര്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles