ന്യൂയോര്‍ക്ക്: അലപ്പോയില്‍ നടക്കുന്ന സംഭവങ്ങളെ കൂട്ടകശാപ്പെന്ന് വിശേഷിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ അടിയന്തിര മാനുഷിക സഹായ കോഡിനേറ്റര്‍ സ്റ്റീഫന്‍ ഒബ്രിയാന്‍ സിറിയയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അടിയന്തിര നീക്കം നടത്തണമെന്ന് രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ആശുപത്രികളും സിവിലയന്‍ കേന്ദ്രങ്ങളും ആക്രമണ ലക്ഷ്യമായി മാറുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സിറിയന്‍ ഭരണകൂടവും റഷ്യയും കടുത്ത ആക്രമണം നടത്തുന്ന അലപ്പോ നഗരത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് രക്ഷാസമിതി അംഗങ്ങള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അവിടെ കഴിഞ്ഞ മാസം നാനൂറില്‍ പരം സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഘട്ടനത്തിന്റെ ഭാഗമായ മുഴുവന്‍ ആളുകളുടെയും മാനുഷിക ആവശ്യങ്ങളുടെ ഭാഗമായ ആശുപത്രികള്‍ക്ക് നേരെയുള്ള ആക്രമണം റഷ്യയും സിറിയയും തുടരുകയാണ്. കീഴടങ്ങുന്നതിന് സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണത്. റഷ്യയും സിറിയന്‍ ഭരണകൂടവും അലപ്പോ നിവാസികള്‍ക്ക് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ഒന്നുകില്‍ അവിടം വിട്ടുപോവുക അല്ലെങ്കില്‍ മരണം എന്നതാണ് പ്രസ്തുത സന്ദേശം എന്നും അദ്ദേഹം പറഞ്ഞു. രക്ഷാസമിതിക്ക് സാധ്യമായ ഒന്നാണ് അവിടത്തെ ആക്രമണം അവസാനിപ്പിക്കല്‍. അത് ചെയ്യുന്നില്ലെങ്കില്‍ അവിടെ സിറിയന്‍ ജനതയുണ്ടാവില്ല. അതിന്റെ നാണക്കേട് നമുക്കെല്ലാവര്‍ക്കുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സിറിയയിലെ യുദ്ധം അവസാനിപ്പിച്ച് അലപ്പോയില്‍ മാനുഷിക സഹായങ്ങള്‍ എത്തിക്കണമെന്ന് രക്ഷാസമിതിയിലെ സൈനിക സംവിധാനങ്ങളുള്ള രക്ഷാസമിതി അംഗരാഷ്ട്രങ്ങളോട് ഒബ്രിയാന്‍ ആവശ്യപ്പെട്ടു.
സിറിയന്‍ പ്രതിപക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ അലപ്പോ കടുത്ത ദുരിതമാണ് അഭിമുഖീകരിക്കുന്നത്. സിറിയന്‍ സൈന്യവും അവര്‍ക്കൊപ്പം നില്‍ക്കുന്ന സായുധഗ്രൂപ്പുകളും കരമാര്‍ഗം നഗരത്തെ ഉപരോധിച്ചിരിക്കുകയാണ്. അതേസമയം ഒരു മാസത്തിലേറെ കാലമായി റഷ്യ അതിന് മേല്‍ വ്യോമാക്രമണവും നടത്തുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെയും വൈദ്യസംവിധാനങ്ങളുടെയും കടുത്ത ക്ഷാമം അനുഭവിക്കുന്ന നഗരത്തില്‍ മൂന്ന് ലക്ഷത്തോളം സിവിലിയന്‍മാരുടെ ജീവിതം തന്നെ അപകടത്തിലാണ്.