വാഷിങ്ടണ്‍: അമേരിക്കയുടെയും ഇസ്രയേലിന്റെയം ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സൈനിക സഹകരണ കരാര്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. 3800 കോടി അമേരിക്കന്‍ ഡോളറിന്റെ സൈനിക സഹായമാണ് കരാര്‍ പ്രകാരം അമേരിക്ക ഇസ്രയേലിന് നല്‍കുക. അമേരിക്കയുടെ ചരിത്രത്തില്‍ ഒരു വിദേശ രാജ്യവുമായി ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ് ഇത്. പത്തു മാസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഏര്‍പ്പെട്ടത്. അമേരിക്കന്‍ വിദേശകാര്യ അണ്ടര്‍ സെക്രട്ടറി തോമസ് ഷാനന്‍ നെതന്യാഹു സര്‍ക്കാറിന്റെ സുരക്ഷാ സമിതി തലവന്‍ ജേക്കബ് നഗേല്‍ എന്നിവരാണ് വാഷിങ്ടണ്‍ ഡീസിയില്‍ നടന്ന ചടങ്ങില്‍ കരാറില്‍ ഒപ്പുവെച്ചത്.
കരാര്‍ പ്രകാരം മിസൈല്‍ പ്രതിരോധ ഫണ്ട് ഇസ്രയേലിനുള്ള അമേരിക്കന്‍ സൈനിക സഹായത്തിലേക്ക് കൂട്ടിച്ചേര്‍ക്കും. നിലവില്‍ അമേരിക്ക 60 കോടി ഡോളറാണ് മിസൈല്‍ പ്രതിരോധത്തിനായി പ്രതിവര്‍ഷം ഇസ്രയേലിന് നല്‍കുന്നത്. ഈ തുക വര്‍ധിപ്പിച്ച് കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2018 വരെയാണ് കരാറിന്റെ കാലപരിധി. പുതിയ കരാര്‍ അപകടകാരികളായ അയല്‍ക്കാരുള്ള ഇസ്രയേലിന്റെ സുരക്ഷ ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഒബാമക്ക് നന്ദി പറഞ്ഞ ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു ചരിത്രപരമായ ഈ ഉടമ്പടി ഇസ്രയേലി സൈന്യത്തെ അടുത്ത ഒരു ദശകത്തേക്ക് കൂടുതല്‍ ബലപ്പെടുത്തുമെന്ന് പ്രതികരിച്ചു. അമേരിക്ക – ഇസ്രയേല്‍ സൗഹൃദം എത്ര ദൃഢമാണെന്ന് കരാര്‍ തെളിയിക്കുന്നുണ്ടെന്ന് നെതന്യാഹു പറഞ്ഞു.