Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക്‌ ബാങ്കും സേഫ് ഇൻവെസ്റ്റ്മെന്റും

ഇസ് ലാമിക് ബാങ്കുകളെ ഏറ്റവും കൂടുതല്‍ വിമര്‍ശനത്തിന് വിധേയമാക്കുന്നത് പരിമിതികളില്‍ നിന്നും നഷ്ടങ്ങളില്‍ നിന്നും പരിപൂര്‍ണ്ണമായി മുക്തി നേടാനുള്ള അതിന്‍റെ നിരാശജനകമായ പരിശ്രമമാണ്. സമാനതകളില്ലാത്ത സുരക്ഷിതമായ നിക്ഷേപം തേടാനുള്ള പ്രവണതയിലാണ് ഇത് അവയെ കൊണ്ടെത്തിച്ചിരിക്കുന്നത്. നഷ്ടങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ഈ പരിശ്രമത്തെ അടിസ്ഥാനപരമായി നിഷേധിക്കാനോ തള്ളിക്കളയാനോ ആകില്ല. പരിശുദ്ധ ഇസ്ലാം ഒരിക്കലും സമ്പന്നനെ നഷ്ടം വരുത്തിവെക്കുന്ന കച്ചവടത്തില്‍ ഇടപാട് നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. മറിച്ച്, സമ്പത്തുള്ളവനോട് കച്ചവടം നടത്താന്‍ ശരീഅത്ത് നിര്‍ദേശിച്ചത് ഉപയോഗിക്കാതെ നശിച്ച് പോകാതിരിക്കാനാണ്. ഉമര്‍(റ) വിൽനിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം; അദ്ദേഹം പറഞ്ഞു: ‘യതീമുകളുടെ സമ്പത്തില്‍ നിങ്ങള്‍ കച്ചവടം നടത്തുക, സകാത്ത് അതിനെ നശിപ്പിക്കാതിരിക്കട്ടെ’. സമ്പത്ത് നശിപ്പിച്ച് കളയുന്നതിനെ ഇസ്ലാം തന്നെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. മുഗീറ(റ) യിൽനിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ്വ) പറഞ്ഞു: ‘മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നതും പെണ്‍കുട്ടികളെ കുഴിച്ച് മൂടുന്നതും അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്നു. അതുപോലെത്തന്നെ കേട്ടതെല്ലാം പറഞ്ഞു നടക്കുന്നതും അനാവശ്യമായി ചോദിക്കുന്നതും സമ്പത്ത് നശിപ്പിച്ച് കളയുന്നതും നിങ്ങള്‍ക്ക് കറാഹത്താക്കിയിരിക്കുന്നു’. ഇതില്‍ നിന്നും വ്യക്തമാകുന്നത് പണ്ഡിതന്മാര്‍ ഐക്യഖണ്ഡേന സമ്പത്തിനെ സംരക്ഷക്കാന്‍ കല്‍പ്പിക്കുന്നു എന്നതാണ്. ധനം സംരക്ഷിക്കുന്നതില്‍ പെട്ടതാണ് അതിനെ പുഷ്ടിപ്പെടുത്തലും നഷ്ടങ്ങളില്‍ നിന്ന് സംരക്ഷിക്കലും.

യഥാര്‍ത്ഥ പ്രശ്നം
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രശ്നം വരുന്നത് രണ്ട് ഇടപാടുകാരില്‍ ഒരാള്‍ അവര്‍ക്കിടയിലെ നഷ്ടം മുഴുവന്‍ തന്‍റെ കൂടെയുള്ള വ്യക്തിയില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ്. ഇത് വരെയുള്ള പഠനങ്ങള്‍ മനസ്സിലാക്കി തരുന്നത് ദുന്‍യാവിലെ എല്ലാ ഇടപാടുകളിലും നിസ്സംശയം നഷ്ടം വരുമെന്നതാണ്. എല്ലാ നിക്ഷേപങ്ങളും (investment) ലാഭം നേടിത്തരുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവന് ദുന്‍യാവിനെക്കുറിച്ചോ സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ ഒന്നും അറിയില്ലെന്നതാണ് ശരി. നഷ്ടം അനിവാര്യമായും സംഭവിക്കുന്ന നിക്ഷേപ പദ്ധതികളിലെ ഇസ്ലാമിക നൈതികത അവര്‍ക്കിടയിലെ ഇടപാടുകളുടെ തോത് അനുസരിച്ച് നഷ്ടം അവര്‍ക്കിടയില്‍ തുല്യമായി വീതിച്ചെടുക്കണമെന്നതാണ്. നിക്ഷേപങ്ങളില്‍ നഷ്ടം സംഭവിക്കുന്ന സമയത്ത് ആ നഷ്ടം ഏറ്റെടുക്കാന്‍ ബാങ്ക് തയ്യാറാകാത്തതാണ് ഇവിടെ ഇസ്ലാമിക് ബാങ്ക് നേരിടുന്ന പ്രധാന വിമര്‍ശനം.

കരാറിലതിഷ്ടിതമായ ഇടപാട്
ഒരു കസ്റ്റമറിനോട് പ്രൊഡക്റ്റ് വാങ്ങണമെന്ന നിബന്ധനയില്‍ നടത്തുന്ന ലാഭക്കൂറ് കച്ചവടത്തില്‍(മുറാബഹ) കസ്റ്റമര്‍ അത് ബാങ്കില്‍ നിന്ന് വാങ്ങാന്‍ തയ്യാറാവാതിരിക്കുമോയെന്ന് ഇസ്ലാമിക് ബാങ്ക് ഭയപ്പെടുന്നു. ഇത് ബാങ്കിന് നഷ്ടം വരുത്തി വെക്കുന്നു. ഇവിടെ വാങ്ങണമെന്ന കരാറടിസ്ഥാനത്തിലാണ് ഇടപാട് നടന്നിരിക്കുന്നതെന്നതിനാല്‍ തന്നെ കസ്റ്റമറിന് കരാര്‍ പൂര്‍ത്തീകരിച്ച് കൊടുക്കല്‍ നിര്‍ബന്ധമാണ്. അതില്‍ നിന്നൊരിക്കലും അവന് പിന്മാറാനാവില്ല. ഇത്തരം ലാഭക്കൂറ് കച്ചവടത്തില്‍ പ്രൊഡക്റ്റില്‍ ന്യൂനതകള്‍ വരുന്നതും ബാങ്കിന് വിനയാണ്. ഇങ്ങനെയുള്ള കച്ചവടത്തില്‍ പരമാവധി ന്യൂനതകള്‍ വരാതെ സൂക്ഷിക്കുന്നു.

കടം പിന്തിപ്പിക്കല്‍
കടം നല്‍കിയുള്ള ഇടപാടുകളില്‍ അത് തിരിച്ചടക്കാതെ കസ്റ്റമര്‍ അവധി നീട്ടിക്കൊണ്ട് പോകുന്നതും ഇസ്ലാമിക് ബാങ്കിന് ബൂദ്ധിമുട്ടായി വരുന്നു. അതിന് പരിഹാരമെന്നോണം നഷ്ടപരിഹാരം വാങ്ങുന്നത് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ നിഷിദ്ധമാണെന്ന് വ്യക്തമാക്കിയതാണ്. അതിനാല്‍ തന്നെ അതില്‍ ബാങ്ക് നേരിട്ട് ഉപയോഗം നടത്താതെ ഉപകാരപ്രദമായ മറ്റു കാര്യങ്ങളിലേക്ക് വഴിമാറ്റി ചിലവഴിക്കുന്നു. അതുവഴി പലിശയെ പ്രതിരോധിക്കുകയും ചെയ്യുന്നു. ശറഇ കൗണ്‍സിലിന്‍റെ അഭിപ്രായം സ്വീകരിച്ച് ചില ബാങ്കുകള്‍ നഷ്ടപരിഹാരം ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ടന്നതാണ് കൗതുകം.

മുളാറബയില്‍ വരുന്ന നഷ്ടം
ആനുപാതിക കൂറു കച്ചവടത്തില്‍ നിക്ഷേപം നടത്തുന്ന കസ്റ്റമറിന് നഷ്ടം വന്നേക്കുമോയെന്ന ഭയവും ഇസ്ലാമിക് ബാങ്ക് നേരിടുന്നുണ്ട്. ശറഈ വീക്ഷണ പ്രകാരം ബാങ്കും അതിന്‍റെ നഷ്ടം ഏറ്റെടുക്കേണ്ടതുണ്ട്. ഈ കച്ചവടത്തിന്‍റെ വ്യത്യസ്ത രൂപങ്ങളില്‍ ചിലതിന് കര്‍മ്മശാസ്ത്ര പണ്ഡിതരും ശറഈ കൗണ്‍സിലും അംഗീകാരം നല്‍കിയിട്ടില്ല. മുളാറബ നടത്തുന്നവന്‍ നഷ്ടം പൂര്‍ണ്ണമായും ഏറ്റെടുക്കേണ്ടി വരുന്ന രൂപം അതില്‍ പെട്ടതാണ്. എന്നാല്‍ സഊദി-ഈജിപ്ഷ്യന്‍ ഫൈനാന്‍സ് ബാങ്ക്(അല്‍-ബറക) പോലോത്ത പുതുതായി വന്ന ബാങ്കുകളൊന്നും നഷ്ടം ഭയന്ന് മുളാറബയുടെ ശരിയായ സാങ്കേതിക പദങ്ങളോ അടിസ്ഥാന രീതികളോ ഉപയോഗിക്കുന്നില്ല.

സലം കച്ചവടം
സലം കച്ചവടത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. 2010ല്‍ ഇസ്ലാമിക് ഫൈനാന്‍സ് നടത്തിയ പുതിയ പഠന പ്രകാരം സലം കച്ചവടത്തിന്‍റെ ആനുപാതികം ഇപ്പോള്‍ 0.02% ആണ്. ഇവിടെ ഇസ്ലാമിക് ബാങ്ക് നേരിടുന്ന പ്രശ്നം ഇടപാട് നടത്തിയ പ്രൊഡക്റ്റിന്‍റെ മൂലധനത്തിന് ബാങ്ക് നിശ്ചയിക്കുന്ന വിലയാണ്. ബാങ്കിന്‍റെ ഡിമാന്‍റിനോട് ഒത്തുപോകാന്‍ കസ്റ്റമറിന് കഴിയാതെ വരുന്നു. അപ്പോള്‍ പിന്നെയെങ്ങനെയാണ് കച്ചവടം നടക്കുക? സ്വാഭാവികമായും ബാങ്കിന് അതില്‍ നിന്ന് ലാഭമൊന്നും നേടാനാകാതെ പോകുന്നു. ഇത്തരം പ്രതിസന്ധികളെ വഹിക്കാന്‍ ബാങ്കും തയ്യാറാകില്ല. ആധുനിക കാലത്ത് ചില നിരീക്ഷകര്‍ സലമിന് പകരം സലമുല്‍ മുവാസി നിര്‍ദേശിക്കുന്നുണ്ട്(ഒരു കസ്റ്റമര്‍ നിര്‍മാതാവിന് കാശ് കൊടുത്ത് താന്‍ പറയുന്ന വിശേഷണങ്ങളുള്ള ഒരു വസ്തു ഉണ്ടാക്കി നല്‍കാന്‍ പറയുന്ന കച്ചവട രീതിയാണിത്). എന്നാല്‍ ഇതും പ്രശ്ന പരിഹാരത്തിന് പര്യപ്തമല്ല.

അത്തവര്‍റുഖുല്‍ മുനളളം
ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘ബാങ്ക് ഒരാളുടെ ചരക്ക് നിശ്ചിത വിലക്ക് വാങ്ങി അത് മറ്റൊരാള്‍ക്ക് വിറ്റു തരാമെന്നേല്‍ക്കുന്നു. പിന്നീട് ബാങ്ക് അത് കൂടിയ വിലക്ക് മറ്റൊരാള്‍ക്ക് വില്‍ക്കുകയും വിറ്റു കിട്ടുന്ന തുകയില്‍ നിന്ന് ആദ്യത്തെ വ്യക്തിക്ക് അയാള്‍ നിശ്ചയിച്ച തുക നല്‍കുകയും ചെയ്യുന്നു. ബാക്കി തുക ബാങ്ക് എടുക്കുന്നു.’ ഈയൊരു രീതി നഷ്ടവും പ്രതിസന്ധിയും വരുന്നതില്‍ നിന്ന് ബാങ്കിനെ സംരക്ഷിക്കുന്നു. നേരത്തെ തീരുമാനിച്ച പ്രകാരം ബാങ്ക് നിശ്ചയിക്കുന്ന വിലക്ക് രണ്ടാമത്തെ ഇടപാടുകാരന്‍ നഷ്ടത്തിന് പ്രൊഡക്റ്റ് വാങ്ങുന്നു. ഇടപാടിനെ ആ വ്യക്തി നീട്ടിക്കൊണ്ടു പോകുമോ എന്നതല്ലാതെ ഇവിടെ ബാങ്കിന് ഒരു ആശങ്കയും വരുന്നില്ല. കര്‍മ്മശാസ്ത്ര പണ്ഡിതര്‍ നിഷിദ്ധമാക്കിയുട്ടെണ്ടെങ്കില്‍ പോലും ചില ഇസ്ലാമിക് ബാങ്കുകള്‍ അത് നടപ്പില്‍ വരുത്തിയിട്ടുണ്ട്.

( അവലംബം – mugtama.com )

Related Articles