ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പുതുമയുള്ളതല്ല. മാതാ അമൃതാനന്ദമയിയുടെ ജന്മദിന ആഘോഷപരിപാടിയിലേക്ക് മുഖ്യാഥിതിയായ നരേന്ദ്രമോഡി ആനയിക്കപ്പെടുന്നത് കൊച്ചായി കാണേണ്ട സംഭവല്ലെന്ന് എഴുത്തുകാരന് സക്കറിയ. മോഡി അനുഗ്രഹം ശിരസ്സാവഹിച്ച അമ്മയുടെ ഹിന്ദുത്വജീവനം പരസ്യമാവുക മാത്രമാല്ല കേരളത്തിലെ മോഡിയുടെ ‘കൈകാര്യകര്ത്താ’ ആയി അമ്മ ചാര്‍ജ്ജെടുത്തിരിക്കുന്നുവെന്നാണ് സക്കറിയ തുറന്നു കാണിക്കുന്നത്. ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പുതിയ ലക്കം കവര്‍ സ്റ്റോറിയിലാണ് ആള്‍ദൈവങ്ങളുടെ ഫാസിസ്റ്റ് ബാന്ധവം പോസ്റ്റ് മോര്‍ട്ടം ചെയ്യപ്പെടുന്നത്.
സക്കറിയുടെ ലേഖനത്തോടൊപ്പം സക്കറിയയുടെ ലേഖനത്തിനുള്ള പ്രമുഖരുടെ പ്രതികരണങ്ങളും അനുബന്ധലേഖനങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുവെന്നതാണ് ഈ ലക്കത്തെ വേറിട്ടു നിര്‍ത്തുന്നത്. ലേഖനത്തെ ആധാരമാക്കി. കെ.വേണു, ടി.എന്‍. ജോയി, പഴവിള രമേശന്, കെ.പി.ശശി, ഹമീദ് ചേന്ദമംഗല്ലൂര്‍, കെ.പി. രാമനുണ്ണി, ഇ.പി. രാജഗോപാലന്‍, കെ.ആര്. മീര എന്നിവരുടെ എന്നിവരുടെ ലേഖനങ്ങളും ലക്കത്തിലുണ്ട്. കൂടെ സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനവും ചേര്‍ത്തിരിക്കുന്നു. മാധ്യമം ദിനപത്രത്തിലും ഇതേ ലേഖനം വന്നിരുന്നു. ആള്‍ദൈവങ്ങളും വര്‍ഗീയ വാദികളും ഒരു കൂടക്കീഴില്‍ എന്ന തലക്കെട്ടില്‍ എ.ഐ.അബ്ദുല്‍ മജീദ് സ്വലാഹിയുടെ ലേഖനം പുതിയലക്കം (25.10.13) വിചിന്തനം വാരികയിലുമുണ്ട്.
ഹൈന്ദവ ഫാഷിസത്തിന് മണ്ണൊരുക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നത് കുറെ കാലമായി ആള്‍ദൈവങ്ങളിലൂടെയാണ്. മതന്യൂനപക്ഷങ്ങളെ തൃശൂലമുനയില്‍ കോര്‍ത്തെടുത്ത് ചടുലനൃത്തം ചവിട്ടിയ ഫാഷിസ്റ്റുകളെ സംരക്ഷിക്കാനും പൂവിട്ട് പൂജിക്കാനും മടികാണിക്കാത്ത ആള്‍ദൈവ സംസ്കാരം വേണ്ടത്ര രീതിയില്‍ വിമര്‍ശിക്കപ്പെടുന്നില്ല. ഹിറ്റ്ലറെ വെല്ലുന്നയാളാണെന്ന് തെളിയിച്ച ഒരാളെ വള്ളിക്കാവിലേക്ക് ആനയിക്കപ്പെടുന്നതിലെ ഞെട്ടലാണ് സക്കറിയ പങ്ക് വെക്കുന്നത്. വോട്ട് ബാങ്കിന്റെ പരിധികളില്‍ നിന്നു കൊണ്ടല്ല ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും നിലപാടിന്റെ ദൃഢതകൊണ്ടായിരിക്കണമെന്നും ലേഖകന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേ സമയം നിലവിലുള്ള രാഷ്ട്രീയ നേതാക്കള്‍ക്ക് ചില ഓര്‍മ്മപ്പെടുത്തലും കൊടുക്കുന്നു. ചില കാവിഭക്തരെയും പേരെടുത്തു കൈകാര്യം ചെയ്യുന്നുണ്ട്. മാക്സിസ്റ്റ്കാരനും കോണ്ഗ്രസ്കാരനും വണങ്ങുന്നത് സംഘ് പരിവാറിന്റെ തൊഴുത്തിലാണെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ഇക്കാര്യം തുറന്നു കാണിക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകരുടെ നാണത്തെ കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. ആര്.എസ്.എസ് പ്രവാചകനായി അഭിഷേകം ചെയ്യപ്പെട്ട മോഡിക്കെതിരെയും അതിനെ താലോലിക്കുന്ന ദൈവങ്ങള്‍ക്കെതിരെയും നിലപാടെടുക്കുന്ന ലേഖനം തീവ്രമായ ഭാഷ കൊണ്ട് ശ്രദ്ധേയമാവുന്നുണ്ട്.
അമൃതാദന്ദമയീ മഠം ഉള്ളത് ആര്.എ.എസുകാരുടെ കയ്യിലാണ്. ഇത്തരം വിഷയങ്ങള്‍ ശക്തമായി നിലപാട് സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് കെ. വേണു പ്രതികരണത്തിലൂടെ ഉന്നയിക്കുന്നത്. ആണവ-ഫാഷിസ്റ്റ് ഭീഷണങ്ങളേക്കാള്‍ പ്രധാനമാണ് മതാധിഷ്ടിതമായ ഭീഷണി. മോഡിക്ക് പിന്നില്‍ ബി.ജെ.പി അല്ലെന്നും ആര്.ആസ്.എസ് ആണെന്നും അതിനാല്‍ തന്നെ ഇടതുപക്ഷത്തിന്റെ അടുത്ത് തെരഞ്ഞടുപ്പ് അജണ്ട ഈ പ്രതിരോധരംഗത്തേക്കായിരിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. മോഡിക്ക് ഗുജറാത്ത് കലാപവുമായുള്ള ബന്ധം പോലെയാണ് അമ്മക്ക് സംഘ്പരിവാര ശക്തികളുമായുള്ള ബന്ധം. അതു കൊണ്ട് ഗുജറാത്ത് കലാപത്തില്‍ നിന്ന് മോഡിക്ക് കൈ കഴുകാനാവത്തതു പോലെ അമ്മയില്‍ നിന്നും ഈ ബന്ധം മാറ്റിനിര്‍ത്താനാവില്ലെന്ന് കെ.പി. ശശി. പി. വത്സലയെ പോലുള്ളവര്‍ ഇത്തരം ആള് ദൈവ ആശിര്‍വാദങ്ങള്‍ നടത്തുന്നത് പുരോഗമനം മടുത്തിട്ടായിരിക്കും എന്നാണ് എഴുത്തുകാരി കെ.ആര്. മീരയുടെ വിലയിരുത്തല്‍.
കെ.പി. രാമനുണ്ണിയുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. ആള്‍ദൈവ സംസ്കാരത്തിന് മതമൂല്യങ്ങളില് അധിഷ്ടിതമായ ബദലിനെ കൊണ്ട് മാത്രമേ പ്രതിരോധം തീര്‍ക്കാനാവൂ എന്നാണ് അദ്ദേഹം സമര്‍ഥിക്കുന്നത്. രാമനും കൃഷ്ണനും യേശുവും മുഹമ്മദ് നബിയും പ്രബോധനം ചെയ്യുകയും ഗാന്ധിജി ഇതില്‍ നിന്നെല്ലാം ആവാഹിക്കുകയും ചെയ്തിട്ടുള്ള മൂല്യാധിഷ്ടിത ആത്മീയതയാണ് പരിഹാരമെന്നും മതവിശ്വാസികളെ അപകടകാരികളായ ്അധികാരികള്‍ റാഞ്ചുന്നതിനെതിരെ അടുത്തകാലത്ത് വായിക്കപ്പെട്ട ശ്രദ്ധേയമായ ലേഖനമാണിതെന്നും കെ.പി. രാമനുണ്ണി വിലയിരുത്തി.
എന്നാല്‍ കൂട്ടത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനത്തിലൂടെ മറ്റു വല്ലതും വെളിപ്പെടുന്നുണ്ടോ എന്നും വായനക്കാര്‍ക്ക് സംശയിക്കാവുന്നതാണ്. അതിസരള യുക്തിയുടെ കുതിരപ്പുറത്ത് കയറുകയാണ് സക്കറിയയെന്നാണ് ചേന്ദമംഗല്ലൂരിന്റെ വിമര്‍ശനം. ജമാഅത്തെ ഇസ്ലാമിയുടെ സുന്നികളുടെയും എല്ലാ ആസ്ഥാനങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വരുമ്പോള്‍ അവരെ ആരും കോണ്‍ഗ്രസുകാരോ മാക്സിസ്റ്റുകാരോ ബി.ജി.പിക്കാരോ ആക്കി മുദ്ര കുത്താത്തപ്പോള്‍ എന്തിനാണ് അമ്മയെ ഇങ്ങിനെ ആര്.എസ്.എസ് ബാന്ധവും ആരോപിക്കുന്നത് എന്നതാണ് പരാതി. ആത്മീയ വ്യാപാരത്തിനപ്പുറം അതിന് മറ്റു യാതൊരു അജണ്ടയുമില്ലെന്ന കാര്യത്തില്‍ ഹമീദ് ചേന്ദമംഗല്ലൂരിന് സംശയമേതുമില്ല. ‘കണ്ണിന്റെ കൃഷ്ണമണിപോലെ പരിപാലിക്കാന്‍’ കടപ്പെട്ടയാളാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു എന്നും വിലയിരുത്താം.
വിദ്യാഭ്യാസം: മുസ്ലിം കേരളം
വിദ്യാഭ്യാസ രംഗത്ത് മുസ്ലിം കേരളം എവിടെ നില്ക്കുന്നു എന്നുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് തേജസ് (നവംബര്‍ 1-15) ലക്കത്തില്‍. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസരംഗത്തും ഉദ്യോഗരംഗത്തും കേരള മുസ്ലിം കള്‍ ഏറെ മുന്നേറിയെങ്കിലും മതിയായ വിദ്യാഭ്യാസ സാഹചര്യങ്ങളോ അര്‍ഹമായ പ്രാതിനിധ്യമോ മുസ്ലിംകള്ക്ക് ലഭിക്കുന്നില്ലെന്നാണ് ലേഖനത്തിലൂടെ ചാര്‍ട്ടുകള്‍ തിരിച്ച് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുന്ന 100 മുസ്ലിം വിദ്യാര്‍ഥികളില്‍ ഹയര്‍സെക്കന്ററി പൂര്‍ത്തീകരിക്കുന്നവര്‍ 37.5 ശതമാനവും ഇതില്‍ ഡിഗ്രി പൂര്‍ത്തീകരിക്കുന്നവര്‍ 5.2 ശതമാനവുമാണെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഭേതപ്പെട്ട വിത്യാസമാണ് ഉള്ളതെന്നും ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ സ്കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്ക്, ജനസംഖ്യയെയും ജനസാന്ദ്രതയെയും അടിസ്ഥാനമാക്കി കേരളത്തിലെ സ്കൂളുകളുടെ ജില്ല തിരിച്ചുള്ള കണക്ക്, കേരളത്തിലെ സ്വകാര്യ ഹൈസ്കൂളുകളുടെ കണക്കും അവയില്‍ മുസ്ലിം മാനേജ്മെന്റ് കണക്കും, ഹയര്‍ സെക്കന്ററി സ്കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്കുമെല്ലാം പ്രത്യേകം ചാര്‍ട്ടാക്കി നല്കിയിരിക്കുന്നു.