കാബൂള്‍: തുടര്‍ച്ചയായ ഏഴാം ദിവസവും അഫ്ഗാനില്‍ താലിബാന്റെ അധിനിവേശവും ആക്രമണവും ശക്തമാകുന്നു. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളായ കാണ്ഡഹാറും ഹെറാതുമടക്കം 12 പ്രവിശ്യകളാണ് താലിബാന് ഇതിനകം പിടിച്ചെടുത്തത്. വെള്ളിയാഴ്ച തെക്കന്‍ അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ ലഷ്കര്‍ ഗായും പിടിച്ചെടുത്തതായി താലിബാന് അവകാശപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങളാണ് കാണ്ഡഹാറും ഹെറാതും. അതേസമയം, സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി താലിബാന് നേതൃത്വവുമായി അധികാര പങ്കാളിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അഫ്ഗാന് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
അതേസമയം, സംഘര്ഷഭീതിയിലുള്ള അഫ്ഗാനിലെ തങ്ങളുടെ എംബസിയെയും ഉദ്യോഗസ്ഥരെയും തിരിച്ചെത്തിക്കുന്നതിനും രക്ഷിക്കുന്നതിനുമായി അമേരിക്കയും ബ്രിട്ടനും കാനഡയും അടിയന്തരമായി ആയിരക്കണക്കിന് സൈനികരെ അഫ്ഗാനിലേക്ക് അയച്ചു. യു.എസ്, ജര്‍മനി, ഇന്ത്യ തുടങ്ങിയ രാഷ്ട്രങ്ങളിലെ പൗരന്മാരോട് എത്രയും പെട്ടെന്ന് അഫ്ഗാനില്‍ നിന്നും തിരിച്ചുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെ മുക്കാല്‍ ഭാഗവും പിടിച്ചെടുത്ത് തങ്ങളുടെ നിയന്ത്രണത്തിലാക്കിയെന്നാണ് താലിബാന് വക്താക്കള്‍ അവകാശവാദമുന്നയിക്കുന്നത്. പലയിടത്തും സര്‍ക്കാര്‍ സൈന്യവും താലിബാന് സായുധ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുണ്ട്.
അതേസമയം, താലിബാന്-അഫ്ഗാന് വിഷയത്തില്‍ നടക്കുന്ന സമാധാന പ്രക്രിയ ഒരു ‘അടിയന്തിര വിഷയമായി’ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്ന ഖത്തറിലെ അന്താരാഷ്ട്ര പ്രതിനിധികളുടെ സംഘം ആവശ്യപ്പെട്ടു. പ്രവിശ്യകള്ക്കെതിരായ ആക്രമണങ്ങള്‍ താലിബാന് ഉടന്‍ നിര്‍ത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2001 ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനില്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമാണ് രാജ്യത്ത് കര്‍ശനമായ ഇസ്ലാമിക നിയമം പുനസ്ഥാപിക്കുമെന്ന് പറഞ്ഞ് താലിബാന് സായുധ സംഘം ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ യു.എസ് സൈന്യം പൂര്‍ണമായും അഫ്ഗാനില്‍ നിന്നും പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ബൈഡന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് അഫ്ഗാന് സര്‍ക്കാര്‍ സൈന്യവും താലിബാന് സായുധ സംഘവും തമ്മില്‍ പോരാട്ടം വീണ്ടും ശകതമായത്. തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം ബൈഡന് ആവര്‍ത്തിച്ചിരുന്നു.