ജറൂസലേം: കിഴക്കന്‍ ജറൂസലേമിലെ മസ്ജിദുല്‍ അഖ്സ കോംപൗണ്ടിനകത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ട് തുടരുന്നു. തിങ്കളാഴ്ച നടന്ന വെടിവെപ്പിലും ഏറ്റുമുട്ടലിലും നൂറിലധികം ഫലസ്തീനികള്‍ക്കാണ് പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ മസ്ജിദ് പരിസരത്തേക്ക് നുഴഞ്ഞുകയറിയ സൈനികര്‍ വിശ്വാസികള്‍ക്ക് നേരെ സൗണ്ട് ബോംബും ഗ്രനേഡും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. നൂറിലധികം പേര്‍ക്കാണ് ആക്രമണത്തില്‍ പരുക്ക് പറ്റിയത്.
തിങ്കളാഴ്ച കിഴക്കന്‍ ജറൂസലേമില്‍ തീവ്ര ജൂത ദേശീയ വാദികള്‍ നഗരത്തിലൂടെ മാര്‍ച്ച് സംഘടിപ്പിച്ചതിന് പിന്നാലെയാണ് സൈന്യത്തിന്റെ അതിക്രമമുണ്ടായത്. 1967ല്‍ കിഴക്കന്‍ ജറൂസലേം ഇസ്രായേല്‍ കൈയേറിയതിന്റെ വാര്‍ഷിക ദിനാചരണവുമായി ബന്ധപ്പെട്ടാണ് മാര്‍ച്ച് നടത്തിയത്.
പ്രകോപനപരമായ രീതിയിലാണ് ഇസ്രായേലികള്‍ മാര്‍ച്ച് നടത്തിയത്. മസ്ജിദിനകത്തെ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ട വിശ്വാസികളെ മര്‍ദിച്ച ഇസ്രായേല്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മനുഷ്യാവകാശ ധ്വംസനമാണെന്നും അന്താരാഷ്ട്ര സംഘടനകളും ഫലസ്തീനും കുറ്റപ്പെടുത്തി.