ബഗ്ദാദ്: ഇറാഖിലെ നിനേവയിലുള്ള സാധാരണ ജനങ്ങള്‍ ഭരണകൂട സേനയുടെയും വിഭാഗീയ സായുധ ഗ്രൂപ്പുകളുടെയും അന്താരാഷ്ട്രസഖ്യത്തിന്റെയും ഭാഗത്തു നിന്നുള്ള ആസൂത്രിതമായ കൊലകള്‍ക്കും കൂട്ടകശാപ്പുകള്ക്കുമാണ് വിധേയരാക്കപ്പെടുന്നതെന്ന് ഇറാഖിലെ മുസ്ലിം പണ്ഡിതവേദി വ്യക്തമാക്കി. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി അവരുടെ കുട്ടികളെ ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകള്‍ക്ക് വേണ്ടി ആയുധമണിയിക്കുന്നുണ്ടെന്നും പണ്ഡിതവേദി പ്രസ്താവന ആരോപിച്ചു. ഭീഷണിപ്പെടുത്തിയും നിലവിലെ അവരുടെ ജീവിത സാഹചര്യങ്ങളെ ചൂഷണം ചെയ്തുമാണ് കുട്ടികളെ യുദ്ധമുഖത്തേക്ക് തള്ളിവിടുന്നതെന്നും പ്രസ്താവന സൂചിപ്പിച്ചു. കിഴക്കന്‍ മൂസിലില്‍ അവിടത്തെ ജനങ്ങളെ മനുഷ്യകവചമായി ഉപയോഗപ്പെടുത്തുന്ന ഭരണകൂട സേന മാനവരാശിക്കെതിരായ കുറ്റകൃത്യമാണ് ചെയ്യുന്നത്. ഐഎസുമായി പോരാട്ടം നടക്കുന്ന പ്രദേശങ്ങളില്‍ നിന്നും അവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാതെയാണത് ചെയ്യുന്നതെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ഒക്ടോബര്‍ 17ന് മൂസിലില്‍ സൈനിക പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം അവിടെ നിന്നും 62,000 പേര് പലായനം ചെയ്തിട്ടുണ്ടെന്നാണ് ഇറാഖ് അഭയാര്‍ഥി കാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അവിടെ നിന്നും പലായനം ചെയ്യുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണെന്നും നിത്യേനെ മൂവായിരത്തോളം പേര് അഭയാര്‍ഥികളായി മാറുന്നുണ്ടെന്നുമാണം് ഇറാഖ് റെഡ് ക്രസന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നത്.