ജാവേദ് അഹമ്മദ് ശൈഖ് നിസ്സഹായനായി നീല ഇന്‍ഡിക്ക കാറിനടുത്തിരിക്കവെ എ. കെ ഫോര്‍ട്ടി സെവന് ഉള്‍പ്പെടെ വിവിധയിനം ആയുധങ്ങളില്‍ നിന്നും 14 വെടിയുണ്ടകള്‍ എടുത്തു. 2004 ജൂണ്‍ 5 ന് കേരളത്തിലെ തന്റെ പിതാവിനെക്കണ്ട് മടങ്ങുമ്പോള്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ തന്നെക്കാത്തിരിക്കുന്ന മരണക്കെണിയിലേക്കാണ് താന്‍ പോകുന്നതെന്ന് അയാള്‍ ഒട്ടും കരുതിയിട്ടുണ്ടാവില്ല. കര്‍ണാടക വഴി പൂനെയിലേക്കുള്ള യാത്രാമധ്യേ ജൂണ്‍ 6 ന് അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. ചണ്ഡിഗഢില്‍ നിന്നും വന്ന വിചിത്രമായ ആ വിളി അദ്ദേഹത്തോട് പെട്ടെന്ന് ഗുജറാത്തില്‍ എത്താന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പൂനെയില്‍ നിന്നും ഗുജറാത്തിലേക്ക് പോയി. ആദ്യം അദ്ദേഹം മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സിറ്റിയിലേക്കാണ് പോയ്ത്. ജൂണ്‍ 9ന് അവിടെ അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും സഹോദരിയുടെ വീട്ടില്‍ ഇറക്കി. ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ജൂണ്‍ 11ന് അദ്ദേഹം നാസിക് വഴി അഹമ്മദാബാദിലേക്ക് തിരിച്ചു. ഉച്ചയോടടുത്ത് അദ്ദേഹം ഗുജറാത്തിലെ വസാദിലെത്തി. അവിടെനിന്നും രണ്ട് പോലീസുകാര്‍ അദ്ദേഹത്തിന്റെ കാറിനൊപ്പം അദ്ദേഹത്തെ തട്ടിക്കൊണ്ട് പോയി. സാര്‍ഖേജ് ഗാന്ധിനഗര്‍ ഹൈവേയിലുള്ള ഒരു ഫാമിലേക്കാണ് അവരദ്ദേഹത്തെ കൊണ്ടുപോയത്. നവംബര്‍ 15ന് അതിരാവിലെ അഹമ്മദാബാദിലെ സര്ദാര്നഗറിലുള്ള കോത്താപ്പൂര് വാട്ടര്‍ വര്ക്സിനടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തേക്ക് അദ്ദേഹത്തിനറിയാത്ത മറ്റൊരാളോടും ഇശ്റത്ത് ജഹാന് എന്ന പെണ്കുട്ടിയോടുമൊപ്പം അതേ ഇന്‍ഡിക്ക കാറില്‍ അദ്ദേഹത്തെ കൊണ്ടു പോയി.
നേരത്തെ പറഞ്ഞുറപ്പിച്ച സങ്കേതത്തില്‍ ഒരു പറ്റം പോലീസുകാര്‍ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഇശ്റത്തിനെ കാറില്‍ നിന്നും വലിച്ച് താഴെയിട്ടു. അപ്പോള്‍ തന്നെ വെടിവപ്പ് ആരംഭിച്ചു. കാറിന്റെ പുറകില്‍ ഇരുന്നിരുന്ന ജാവേദും മറ്റൊരാളും താഴേക്ക് തല താഴ്ത്തിക്കളഞ്ഞു. ഇശ്റത്തിന്റെ നെറ്റിയില്‍ വെടിവച്ചതിനു ശേഷം അടുത്തത് കാറിനകത്തിരിക്കുന്ന തന്റെ നേര്‍ക്കായിരുന്നു എന്നവനറിഞ്ഞില്ല. കൂടെയുണ്ടായിരുന്ന മറ്റെയാള്‍ കാറിനു പുറത്ത് കണ്ണടച്ച് വെടികൊണ്ട് കിടന്നതും അയാള്‍ കണ്ടില്ല. ജാവേദും ഇശ്റത്തും മറ്റു രണ്ടു പേരുമടങ്ങിയ ലശ്കറെ ത്വയ്യിബയുടെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രിയെ വധിക്കാനായി ഗുജറാത്തിലേക്ക് വരുന്ന വഴിയില്‍ വെളുപ്പിന് പോലീസുമായുള്ള ഏറ്റു മുട്ടലില്‍ വധിക്കപ്പെട്ടു എന്നാണ് രാജ്യം കേട്ട വാര്‍ത്ത. വൈരുദ്ധ്യമെന്നു പറയട്ടെ നേരത്തെ രണ്ടു തവണ ഇതേ കഥ പറയപ്പെട്ടു കഴിഞ്ഞതാണ്. 2002 ല്‍ സാമിര്‍ ഖാന് പത്താന് വധിക്കപ്പെട്ടപ്പോഴും 2003 ജനുവരി 13ന് സാദിഖ് ജമാല്‍ വധിക്കപ്പെട്ടപ്പോഴും നാം ഇതേ കഥ കേട്ടു. ഈ മൂന്ന് കേസുകളിലെയും പ്രവര്‍ത്തന രീതി ഏകദേശം ഒരേപോലെയായിരുന്നു.
2005 ല്‍ ഇതേ ആരോപണത്തിന്റെ മറവില്‍ സൊഹ്റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും കൊലപ്പെടുത്തുകയുണ്ടായി. 2006 ല്‍ തുളസി പ്രജാപതിക്കും ഇതേ വിധിയുണ്ടായി. 2006 മെയ് മാസത്തില്‍ സൂറത്തിനടുത്തുള്ള മദ്രസയിലെ 4 കാശ്മീരി ചെറുപ്പക്കാര്‍ വെടിയേറ്റു മരിച്ചതിന്റെ കാരണവും അവര്‍ മോഡിയെ കൊല്ലാന്‍ പദ്ധതിയിട്ടു എന്നതു തന്നെ. ഇന്ന് സുപ്രിം കോടതിയുടെയോ ഗുജറാത്ത് ഹൈക്കോടതിയുടെയോ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഇത്തരം എല്ലാ എല്ലാ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാജമായിരുന്നു എന്നു കണ്ടെത്തിയിരിക്കെ നമുക്ക് മുന്നില്‍ ഒരു വലിയ ചോദ്യം ഉയര്‍ന്നു നില്ക്കുന്നു. മോഡിയുടെ ജീവനെടുക്കാന്‍ ജിഹാദി തീവ്രവാദികള്‍ ഒരുങ്ങി നില്ക്കുന്നു എന്ന മിത്തിന്റെ മറവില്‍ ആരാണ് ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തത്?. ഇശ്റത്തിനെപ്പോലുള്ള ടീനേജില്പ്പെട്ടവരുള്പ്പെടെ നിഷ്കളങ്കരായ ചെറുപ്പക്കാരുടെ കൊലപാതകങ്ങളെ നീതീകരിക്കുന്ന തെറ്റായ രഹസ്യാന്വേഷണ വിവരങ്ങള്‍ നല്കിയ ഉദ്യോഗസ്ഥര്‍ ആരൊക്കെ.? വിവരങ്ങള്‍ കൈമാറുന്നതിനു പുറമെ ഈ കൊലപാതകങ്ങളില്‍ പങ്ക് വഹിക്കുക കൂടി ചെയ്ത ഒരാളായ അക്കാലത്ത് അഹമ്മദാബാദിലെ രഹസ്യാന്വേഷണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ രാജേന്ദ്ര കുമാറാണ് നിരന്തരമായി കേട്ടുകൊണ്ടിരിക്കുന്ന ഒരു പേര്. ഭാവ്നഗര്‍ പോലീസ് സൂപ്രണ്ട് പറയുന്നു കുമാറാറണ് 2002 നവംബര്‍ 29ന് തന്നെ വിളിച്ച് സ്ദിഖ് ജമാലിനെ തടവില്‍ വക്കാന്‍ ആവശ്യപ്പെട്ടത് എന്ന്. ഇത്തരം തെളിവുകള്‍ അയാള്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഇശ്റത്ത്- ജാവേദ് കേസില്‍ അവരെ വധിക്കുന്നതിന് പോലീസുകാരുമായി കുമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് ന്യായീകരണമുള്ള തെളിവുകള്‍ സി ബി ഐ മറച്ചു വക്കുക പോലും ചെയതു.
എന്നാല്‍ ബി ജെ പിയും അതിന്റെ നേതാക്കളും നിരന്തരമായി സി ബി ഐ യെ ഭീഷണിപ്പെടുത്തിക്കൊണ്ട് കുമാറിനെതിരെ നീങ്ങുന്നതില്‍ നിന്നും അവരെ തടയുന്നു. ചിലപ്പോള്‍ കുമാര്‍ അറസ്റ്റ് ചെയ്യപ്പെടുന്നതോടെ നിരവധി ബി ജെ പി നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് അവര്‍ ഭയക്കുന്നുണ്ടാകാം. തീര്‍ച്ചയായും നിയമ സംവിധാനത്തിന്റെ പരാജയമാകുമിത്. നമ്മുടെ മഹത്തായ ജനാധിപത്യം വിജയിക്കുമോ? അതോ ഇത്തരം കൊലയാളികളാണോ നമ്മുടെ രാജ്യത്തിന്റെ ഭാവി എഴുതുക? നമുക്ക് കാത്തിരുന്നു കാണാം.
വിവ അത്തീഖുറഹ്മാന്‍