ഡല്‍ഹി കൂട്ടബലാല്‍സംഗവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 23-ന് ഇന്ത്യാഗേറ്റില്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും നടക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും ഉപയോഗിച്ച് അവരെ പിരിച്ച് വിടാന്‍ ശ്രമിക്കുന്നു. ഈ സംഭവങ്ങളുടെ അടിമുടി വിശദാംശങ്ങളുമായി നമ്മുടെ ഏഴുദിവസവും 24 മണിക്കൂറും ഉണര്‍ന്നിരിക്കുന്ന ചാനലുകള്‍ ആഘോഷിക്കുകയായിരുന്നു. പോലീസ് ക്രൂരതകളുടെ വാര്‍ത്തകളുമായി അവര്‍ രംഗം ഏറ്റെടുത്തു. വാര്‍ത്തകളിലും ചിത്രങ്ങളിലും നല്‍കിയ പ്രാധാന്യം പോരാത്തതിന് രാത്രി 9മണിയുടെ വാര്‍ത്താ മണിക്കൂറില്‍ നെടുനീളന്‍ ചര്‍ച്ചകളും എല്ലാ ചാനലുകാരും മത്സരിച്ച് നടത്തി.
എന്നാല്‍ ആ സംഭവങ്ങള്‍ക്ക് ശേഷം വെറും 14 ദവസങ്ങള്‍ക്ക് ശേഷ് ഡല്‍ഹിയില്‍ നിന്ന് ആയിരത്തോളം കിലോമീറ്റര്‍ അകലെ മഹാരാഷ്ട്രയിലെ ധുലെ എന്ന പട്ടണത്തില്‍ മറ്റൊരു സംഭവം നടന്നു. ഡല്‍ഹിയില്‍ നടന്നതിനെക്കാള്‍ നൂറിരട്ടി ക്രൂരമായ പോലീസ് നടപടിയായിരുന്നു അത്. പ്രകോപനമേതുമില്ലാതെ പോലീസ് എസ്.എല്‍.ആര്‍ തോക്കുകളുപയോഗിച്ച് മുസ്‌ലിംകള്‍ക്കു നേരെ വെടിവെച്ചു. 6 മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഒരു ആവശ്യവുമില്ലാത്ത സ്ഥലത്ത് ആവശ്യമില്ലാത്ത സമയത്തായിരുന്നു ഈ നടപടിയെന്ന് വ്യക്തമായിരുന്നു.
ഇതുപോലെ ഗുജറാത്തിലെ അഹ്മദാബാദില്‍ നിന്ന അധികം ദൂരെയല്ലാതെ സുരേന്ദ്രനഗര്‍ ജില്ലയിലെ തങ്കാദ് എന്ന് സ്ഥലത്തും സമാന സംഭവം ആവര്‍ത്തിച്ചു. 2012 സെപ്റ്റംബര്‍ 22 മുതല്‍ 23 വരെ ഉണ്ടായ ആ സംഭവത്തില്‍ പോലീസ് എ.കെ 47 തോക്കുകളുപയോഗിച്ച് മൂന്ന് ദലിതുകളെ വെടിവെച്ച് വീഴ്തി. ഇവരില്‍ ഒരാള്‍ക്ക് വെറും 17 വയസ്സ് മാത്രമായിരുന്നു പ്രായം.
സംഭവങ്ങള്‍ നടന്നത് ഇപ്രകാരമാണെങ്കിലും നമ്മുടെ ചാനലുകള്‍ക്കോ പേപ്പറുകള്‍ക്കോ ഇതൊരു വിഷയമേ ആയിരുന്നില്ല. ശ്രമദ്ധയില്‍പെടാത്ത ചില മൂലകളിലാണ് പത്രങ്ങള്‍ ഈ വാര്‍ത്തകള്‍ക്ക് സ്ഥാനം നല്‍കിയത്. ചാനലുകളാകട്ടെ ഉച്ചക്ക് ശേഷമുള്ള വരണ്ട വാര്‍ത്തകളിലും അര്‍ദ്ധരാത്രിക്ക് ശേഷമുള്ള ആളുകള്‍ കാണാത്ത വാര്‍ത്തകളിലും അതിനെ ഒതുക്കി. ചൂടുപിടിച്ച ബഹളമയമായ വാര്‍ത്താ മണിക്കൂറുകളിലോ മുഖ്യധാരയിലോ ആരും ഈ വാര്‍ത്ത കണ്ടില്ല. പോലീസിന്റെ ക്രൂരതക്ക് തെളിവായി മൊബൈല്‍ കാമറകളില്‍ പകര്‍ത്തപ്പെട്ട വ്യത്യസ്ത ക്ലിപ്പിങ്ങുകളും പുറത്തു വന്നു. എന്നിട്ടും ഒരു ചാനലുകളിലും അത് സ്‌പെഷ്യല്‍ സ്റ്റോറിയായില്ല. ആരും അതില്‍ പോലീസ് ക്രൂരത കണ്ടില്ല.
ധുലെ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മൂവികളില്‍ ഒന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തന്റെ മേലുദ്യോഗസ്ഥന്റെ ഓട്ടോമെറ്റിക്ക് റൈഫില്‍ വാങ്ങി ജനങ്ങളുടെ അരക്ക് മുകളില്‍ വെടിയുതിര്‍ക്കുന്നതായിരുന്നു. ജനങ്ങള്‍ ഒരുമിച്ചുകൂടിയ സ്ഥലങ്ങളില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറി മുസ്‌ലിം ഏരിയകളില്‍ വരെ വെടിയേറ്റതിന്റെ അടയാളങ്ങള്‍ കാണ്ടിരുന്നു. പോലീസിന്റെ ഒരു വെടി തോടളെല്ലില്‍ കൊണ്ട ഇംറാന്‍ അലി എന്ന ചെറുപ്പക്കാരന്‍ ഉടന്‍ മരിച്ചു വീണു. മറ്റ് 23 മുസ്‌ലിം ചെറുപ്പക്കാര്‍ക്കും ഗുരുതരമായ പരിക്കേറ്റു. ഒരാളുടെ കണ്ണിന് നേരെ താഴെ കവിളിലാണ് വെടിയേറ്റത്. മറ്റൊരാളുടെ ഒരു ലിവര്‍ വെടിയേറ്റ് തകര്‍ന്നു. മറ്റൊരു മൂവിയില്‍ കാണിക്കുന്നത് സഹായത്തിന് അപേക്ഷിക്കുന്ന ആളെ അവഗണിച്ചുകൊണ്ട് കടന്നു പോകുന്ന പോലീസിനെയാണ്. മൂന്നാമതൊരു ക്ലിപ്പിങ്ങിലുള്ളത് യൂനിഫോം ധരിച്ച ഒരു പോലീസുകാരന്‍ തകര്‍ക്കപ്പെട്ട മുസ്‌ലിം വീട്ടിനുള്ളില്‍ നിന്ന് ചരക്കുകള്‍ കൊള്ളയടിക്കുന്നതാണ്. തങ്കാദിലെ സംഭവത്തില്‍ നാല് പോലീസുദ്യോഗസ്ഥര്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയിട്ടുണ്ട്.
സ്റ്റീഫന്‍ ലോറന്‍ കേസ്
ഇംഗ്ലണ്ടില്‍ 1993-ല്‍ സ്റ്റീഫന്‍ ലോറന്‍സ് എന്ന യുവാവ് കൊല്ലപ്പെട്ടു. 1999-ല്‍ ആ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ഇതിന്റെ ഭാഗമായി പോലീസ് ഔദ്യോഗിക യൂനിഫോമില്‍ ഏതെങ്കിലും വിഭാഗവുമായുള്ള പകമൂലം കുറ്റകൃത്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും തീരുമാനിച്ചു. ‘ഹേറ്റ് ക്രൈം മാനുവല്‍’ എന്ന പേരില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമവും ആവിഷ്‌കരിക്കുകയുണ്ടായി.
ഇന്ത്യയില്‍ 1980-കളില്‍ ഉണ്ടായ ചില കാലാപങ്ങളും നടപടികളും മുന്‍നിര്‍ത്തി കോടതിയും ചില ജുഡീഷ്യന്‍ കമ്മീഷനുകളും ഇന്ത്യന്‍ പോലീസിന്റെ ന്യൂനപക്ഷ വിരുദ്ധ നടപടികളെ കുറിച്ച് സൂചിപ്പിച്ചിരുന്നു. തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങളുപയോഗിച്ച് പോലീസ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുകയും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നതായി ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. 1983-ല്‍ അസമിലെ നെല്ലിയില്‍ 3000 മുസ്‌ലിംകള്‍ കൊല്ലപ്പെട്ട സംഭവത്തിലും 1984-ല്‍ ഡെല്‍ഹിയില്‍ 3000 സിഖുകാര്‍ കൊല്ലപ്പെട്ടപ്പോഴും 1987-ല്‍ ഉത്തര്‍പ്രദേശിലെ ഹാശിംപുരയില്‍ അര്‍ദ്ധസൈനിക വിഭാഗം 51 പേരെ വെടിവെച്ച് കൊന്നപ്പോഴും ഗുജറാത്ത്-മുംബൈ കലാപങ്ങളിലും ഇത് സംഭവിച്ചിട്ടുണ്ട്.
പോലീസിന്റെ നിഷ്പക്ഷത പഠനവിധേയമാകുന്നു
1995-ല്‍ ഞാന്‍ വി.എന്‍ റായ് എന്ന ഐ.പി.എസ് ഓഫീസറുമായി ഒരു അഭിമുഖം നടത്തുകയുണ്ടായി. ‘വര്‍ഗീയ കലാപങ്ങള്‍ : ഇന്ത്യയിലെ ഹിന്ദു-മുസ്‌ലിം കലാപങ്ങളിലെ പോലീസിന്റെ നിഷ്പക്ഷത വിലയിരുത്തുന്നു’ എന്ന് തലക്കെട്ടില്‍ അദ്ദേഹം നടത്തിയ ഒരു പഠനത്തെ കുറിച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. ഇന്ത്യയിലെ വ്യത്യസ്തമായ 30 മാഗസിനുകളും പ്രസിദ്ധീകരണാലയങ്ങളും ഇത് പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പഠനത്തിന് വേണ്ടി ഇന്ത്യയിലെ വ്യത്യസ്ത വര്‍ഗീയ കലാപങ്ങളുടെ ഇരകളായ നൂറുകണക്കിന് ആളുകളുമായി റായ് കൂടിക്കാഴ്ചകള്‍ നടത്തുകയുണ്ടായി. ഈ സംസാരങ്ങളില്‍ നിന്നും അദ്ദേഹത്തിന് ബോധ്യപ്പെട്ടത് എല്ലാ കലാപങ്ങളിലും ഹിന്ദുക്കള്‍ പോലീസിനെ തങ്ങളുടെ സഹകാരികളായാണ് കണ്ടിരുന്നതെന്നാണ്. അതേസമയം മുസ്‌ലിംകളും സിഖുകളുമടങ്ങുന്ന ന്യൂനപക്ഷം പോലീസിനെ തങ്ങളുടെ ശത്രുക്കളായാണ് കണക്കാക്കിയതെന്നും റായ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ റായിയുടെ ഈ പഠനം ഇന്ത്യന്‍ പോലീസ് അവഗണിച്ചു. അതുകൊണ്ടുതന്നെ തന്റെ പഠനം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിന് സ്വകാര്യ പബ്ലിഷറേ ആശ്രയിക്കേണ്ടി വന്നു. അതിര്‍ത്തി സംരക്ഷണ സേന (ബി.എസ്.എഫ്)യുടെ സ്ഥാപകനായ കെ.എഫ് റസ്റ്റോംജിയും ഡി.ഐ.ജിയായിരുന്ന പത്മറോഷയും ഈ പഠനത്തെ ഗൗരവത്തില്‍ പരിഗണിക്കണമെന്നും ഇല്ലെങ്കില്‍ അത് സാമുദായിക ദ്രുവീകരണത്തിന് കാരണമാകുമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതും സര്‍ക്കാര്‍ പരിഗണിച്ചില്ല. ഇന്ന് റായി ഇതുപോലൊരു പഠനം നടത്തുകയാണെങ്കില്‍ കാര്യങ്ങള്‍ അതിനേക്കാള്‍ പരിതാപകരമാണെന്ന് കാണാനാകും.
എന്റെ റായുമായുള്ള അഭിമുഖം വേറെയും ചില കാര്യങ്ങള്‍ ഉള്‍കൊണ്ടിരുന്നു. 1992 ഡിസംബര്‍ 6-ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ 3000-ത്തിനും 4000-ത്തിനുമിടയില്‍ പോലീസുകാര്‍ ദൃസാക്ഷികളായുണ്ടായിരുന്നെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ ഇത്രത്തന്നെ കര്‍സേവകര്‍ അയോധ്യയില്‍ ആ സമയത്തില്ലെന്നായിരുന്നു കണക്ക്. എന്നാല്‍ പോലീസ് സേന മുഴുവന്‍ നിഷ്‌ക്രിയരായി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഈ കുറ്റവാളികളാരും ശിക്ഷിക്കപ്പെട്ടില്ല. പോലീസിലെ നേതാക്കളാണ് ഏറ്റവും വലിയ പ്രശ്‌നക്കാരെന്നാണ് റായിയുടെ പഠനത്തില്‍ വ്യക്തമായത്.
400 വര്‍ഷങ്ങള്‍ പഴക്കമുള്ള പള്ളി തകര്‍ത്തവരും അവരെ സഹായിച്ച നിയമപാലകരും ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാതെ ഇവിടെ ജീവിക്കുമ്പോള്‍ മറ്റൊരു വശത്ത് ഇത്തരം കാര്യങ്ങള്‍ക്കെതിരെ ശബ്ദിക്കുകയോ നടപടിയെടുക്കുകയോ ചെയ്തവര്‍ പീഢിപ്പിക്കപ്പെടുകയാണ്. ഇതിന് വ്യക്തമായ ഉദാഹരണമായണ് ഗുജറാത്തിലെ എസ്.പിയായിരുന്ന രാഹുല്‍ ശര്‍മ. അദ്ദേഹത്തിന്റെ ഉചിതമായ ഇടപെടല്‍ കരണം അക്രമാസക്തരായ ഹിന്ദുക്കളുടെ സംഘത്തില്‍ നിന്ന് 400-ലധികം വരുന്ന മുസ്‌ലിം മദ്രസാ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇതിന് പ്രതിഫലമായി ഗുജറാത്ത് സര്‍ക്കാര്‍ അദ്ദേഹത്തെ വ്യജക്കേസില്‍ കുടുക്കി കോടതി കയറ്റുകളും മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തത്.
റായിയോ ശര്‍മയോ റിപബ്ലിക്ക് ദിനത്തില്‍ മെഡല്‍ നല്‍കപ്പെട്ട് ആദരിക്കപ്പെട്ടില്ല. അവരുടെ ശബ്ദം ചാനലുകളിലും പത്രങ്ങളിലും പ്രത്യക്ഷപ്പെട്ടതുമില്ല. 65 വര്‍ഷം പിന്നിട്ട സ്വതന്ത്രഇന്ത്യയുടെ മുന്‍വിധിയെയും പൊതുബോധത്തെയുമാണ് ഇവരുടെ പഠനങ്ങളും അനുഭവങ്ങളും സൂചിപ്പിക്കുന്നത്.
(‘ദ ഹിന്ദു’ പ്രസിദ്ധീകരിച്ചത്.)
വിവ: ജുമൈല്‍ കൊടിഞ്ഞി