വെസ്റ്റ്ബാങ്ക്: തുടര്‍ച്ചയായി ആക്റ്റിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുന്ന ഫലസ്തീന്‍ അതോറിറ്റിക്കെതിരെ വിമര്‍ശനമുന്നയിച്ച് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും. ഫലസ്തീന്‍ അതോറിറ്റിക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് ചെയ്ത പ്രമുഖ ക്യാംപയിനര്‍ നിസാര്‍ ബനാത് കസ്റ്റഡിയില്‍ വെച്ച് മരിച്ചത് നേരത്തെ വലിയ പ്രതിഷേധത്തിനും വിവാദങ്ങള്‍ക്കും ഇട നല്‍കിയിരുന്നു. ഇതിന് ഉത്തരവാദി ഫലസ്തീന്‍ അതോറിറ്റിയും അതിന്റെ പ്രസിഡന്റ് 86കാരനായ മഹ്മൂദ് അബ്ബാസുമാണെന്നുമാണ് യു.എന്നും ഇ.യുവും ആരോപിക്കുന്നത്.
കഴിഞ്ഞ ജൂണിലാണ് ഹെബ്രോണിലെ സുരക്ഷാ സേന അദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചത്. ഫലസ്തീനില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനും സമ്മേളനത്തിനുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ സമ്മര്‍ദ്ദം തുടരുകയും നടപടി എടുക്കുകയും ചെയ്യുന്നതില്‍ ആഴത്തിലുള്ള ആശങ്കയുണ്ടെന്നാണ് ചൊവ്വാഴ്ച യു.എന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചത്.
ഫലസ്തീനിലെ ജനങ്ങള്‍ ഒരു പൊതുപ്രതിഷേധം നടത്തി എന്നതിന്റെ പേരില്‍ ശനിയാഴ്ച റാമല്ലയില്‍ 23 പേരെയാണ് സുരക്ഷാ സേന അറസ്റ്റുചെയ്തതെന്നും എന്നാല്‍ 21 പേരെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ തടങ്കലിലായെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.