ന്യൂഡല്‍ഹി: ഹത്രസ് ബലാത്സംഗ കേസിലെ ഇരയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചു. യു.എ.പി.എ കേസിലാണ് വെള്ളിയാഴ്ച സുപ്രീം കോടതിയാണ് ഉപോധികളോടെ ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നല്‍കിയത്.
ആറ് ആഴ്ച ഡല്‍ഹിയില്‍ തങ്ങണം, അതിന് ശേഷം കേരളത്തിലേക്ക് മടങ്ങാമെന്നും ജാമ്യ വ്യവസ്ഥയില്‍ ഉണ്ട്. മൂന്ന് ദിവസത്തിനകം ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു. കേരളത്തിലെത്തിയശേഷം എല്ലാ തിങ്കളാഴ്ചശേഷം ലോക്കല്‍ പോലിസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്യണം. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകന്‍ എല്ലാ ദിവസവും ഹിയറിങ്ങിന് ഹാജരാവണം. കാപ്പന്റെ പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണമെന്നും ജാമ്യ ഉത്തരവിലുണ്ട്.
അതേസമയം, ഇ.ഡി കോടതിയില്‍ കാപ്പനെതിരെ മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ അതില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ പുറത്തിറങ്ങാന്‍ കഴിയൂ. എന്നാല്‍ ഈ കേസില്‍ മൂന്ന് ദവസത്തിനകം തന്നെ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാപ്പനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.
രണ്ടുവര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ സെപ്റ്റംബര്‍ ഒമ്പതിന് തീര്‍പ്പാക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആഗസ്ത് 29ന് വ്യക്തമാക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ സപ്തംബര്‍ ഏഴിനകം മറുപടി നല്‍കണമെന്ന് ചൂണ്ടിക്കാട്ടി യുപി സര്‍ക്കാരിന് സമയം നല്‍കിയാണ് ഹരജി ഇന്നത്തേക്ക് മാറ്റിയിരുന്നത്.
സിദ്ദീഖ് കാപ്പന് പോപുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ട്, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നു തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ നിരത്തിയാണ് യു.പി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ ജാമ്യത്തെ എതിര്‍ത്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ ത്തുടര്‍ന്നാണ് സുപ്രിംകോടതിയെ സമീപിച്ചത്.
ഇതിനുമുമ്പ് രോഗബാധിതയായ മാതാവിനെ കാണാന്‍ 2021 ഫെബ്രുവരിയില്‍ ഒരു തവണ മാത്രമാണ് സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചിരുന്നത്. നാലു മാസത്തിനു ശേഷം ജൂണില്‍ മാതാവ് ഖദീജക്കുട്ടി മരണപ്പെടുകയും ചെയ്തു. ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്റസിലേക്ക് പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് തേജസ് ഡല്‍ഹി യൂണിറ്റിന്റെ മാധ്യപ്രവര്‍ത്തകനും കെ.യു.ഡബ്ല്യു.ജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.