ഖംപത്ത്: മ്യാന്മറില്‍ സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങള്‍ക്കു നേരെ അടിച്ചമര്‍ത്താന്‍ കര്‍ശന നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ട്. മരണം വരെ വെടിവക്കാനാണ് ഉദ്യോഗസ്ഥര്‍ തങ്ങളോട് നിര്‍ദേശിച്ചതെന്നാണ് പൊലിസില്‍ നിന്നും രാജിവെച്ച അംഗം വെളിപ്പെടുത്തിയത്.
‘ഫെബ്രുവരി 27ന് മ്യാന്മര്‍ നഗരമായ ഖംപത്തില്‍ നടന്ന പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ തന്റെ കൈയിലെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് അവരെ വെടിവെക്കണമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയതായി പൊലിസ് അംഗം താ പെന്‍ഗ് പറഞ്ഞു. എന്നാല്‍ അത് ചെയ്യാന്‍ ഞാന്‍ വിസമ്മതിച്ചു. അടുത്ത ദിവസം ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വിളിച്ചു വീണ്ടും വെടിവെക്കണമെന്ന് ആവര്‍ത്തിച്ചു. എന്നാല്‍ താന്‍ വീണ്ടും ഉത്തരവ് നിരസിക്കുകയും ജോലിയില്‍ നിന്നും രാജിവെക്കുകയും ചെയ്‌തെന്നും’ അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് താനും കുടുംബവും വീടും നാടും വിട്ട് പലായനം ചെയ്തു. ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മിസോറാമിലേക്കാണ് നാടുകടന്നത്. മ്യാന്മറില്‍ തുടര്‍ന്നാല്‍ തന്നെ തടങ്കലില്‍ ആക്കുമെന്നും പെന്‍ഗ് പറഞ്ഞു. താനും ആറ് സഹപ്രവര്‍ത്തകരും ഫെബ്രുവരി 27 ലെ ഉത്തരവിനെ ധിക്കരിച്ചതായും അവരെല്ലാം രാജിവെച്ചെന്നും അവരുടെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലെന്നും പെംഗ് പറഞ്ഞു. റോയിട്ടേഴ്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് അല്‍ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.