ന്യൂഡല്‍ഹി: ഹത്രാസ് യു.എ.പി.എ കേസില്‍ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നാളെ പരിഗണിക്കും. കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന കാപ്പന് ഈ മാസം ആദ്യം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് നല്‍കിയ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി വെള്ളിയാഴ്ച അടിയന്തര വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കാപ്പനെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ ഇക്കാര്യം സൂചിപ്പിച്ചത്. തുടര്‍ന്ന് വിഷയം വെള്ളിയാഴ്ച ലിസ്റ്റ് ചെയ്യാന്‍ ബെഞ്ച് സമ്മതിക്കുകയായിരുന്നു.
ഗുജറാത്ത് കലാപകേസുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദിന്റെ ജാമ്യ ഹരജി ഈ മാസം 30ന് പരിഗണിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ വ്യാജ തെളിവുകള്‍ ചമച്ചതിന് ജൂണ്‍ 26നാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്തത്. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കേസില്‍ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ ചില തിരുത്തലുകള്‍ വരുത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാദം കേള്‍ക്കുന്നത് മാറ്റിയത്.
ജൂലൈ 30ന് അഹമ്മദാബാദ് കോടതി സെറ്റില്‍വാദ്, മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ജൂണ്‍ 26ന് മുംബൈയിലെയും ഗാന്ധിനഗറിലെയും വീടുകളില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
2020 ഒക്ടോബര്‍ 5നാണ് ഉത്തര്‍പ്രദേശ് പോലീസ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു കാപ്പന്‍. പുതിയ ജാമ്യാപേക്ഷയുമായി കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.