ന്യൂഡല്‍ഹി: ഇന്ത്യാ ഗവണ്‍മെന്റിന്റെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്ള സമീപനത്തെ വിമര്‍ശിച്ച് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌റ് വാച്ചും (എച്ച്.ആര്‍.ഡബ്ല്യു) ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയും.
അഭയാര്‍ത്ഥികളെ അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള സ്ഥലങ്ങളിലേക്ക് തന്നെ വീണ്ടും നിര്‍ബന്ധിതമായി തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമം വിലക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയായ 36 കാരി ഹസീന ബീഗത്തെ മാര്‍ച്ച് 22-ന് നാടുകടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിടുകയും മണിപ്പൂര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ 2022 മാര്‍ച്ച് 21-ന് നല്‍കിയ ഉത്തരവിലനെത്തുടര്‍ന്ന് നാടുകടത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയുമായിരുന്നു.
ഇന്ത്യന്‍ ഭരണഘടനയിലെ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനത്തിലെ ആര്‍ട്ടിക്കിള്‍ 14 ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും ലംഘിക്കുന്നതിനാണ് അവരെ നാടുകടത്താനുള്ള നീക്കത്തിലൂടെ പ്രത്യക്ഷപ്പെട്ടതെന്ന് കമ്മീഷന്‍ പറഞ്ഞു.
അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചുവെന്നാരോപിച്ച് ഇന്ത്യയില്‍ കുറഞ്ഞത് 240 റോഹിങ്ക്യകളെങ്കിലും തടങ്കലിലാണെന്നാണ് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.എച്ച്.സി.ആര്‍) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ, ഏകദേശം 39 പേര്‍ ഡല്‍ഹിയിലെ ഒരു ഷെല്‍ട്ടറിലും 235 പേര്‍ ജമ്മുവിലെ ഒരു ഹോള്‍ഡിംഗ് സെന്ററിലുമാണ് തടങ്കലില്‍ കഴിയുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എച്ച്.ആര്‍.ഡബ്ല്യു പറയുന്നതനുസരിച്ച്, ഹസീന ബീഗത്തിന്റെ ഭര്‍ത്താവ് അലി ജോഹര്‍, അവളെ നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞ ശേഷം, ഏജന്‍സി ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് UNHCRന് കത്തെഴുതിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യു എന്‍ എച്ച് സിആര്‍ ഉദ്യോഗസ്ഥര്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിനോട് പറഞ്ഞു.