Current Date

Search
Close this search box.
Search
Close this search box.

എയര്‍ബസുമായുള്ള കേസില്‍ ഖത്തര്‍ എയര്‍വേസിന് തിരിച്ചടി

ദോഹ: ആഗോള വിമാന നിര്‍മാണകമ്പനിയായ എയര്‍ബസും ഖത്തര്‍ എയര്‍വേസും തമ്മില്‍ നിലനില്‍ക്കുന്ന കേസില്‍ ഖത്തറിന് തിരിച്ചടി. ഖത്തര്‍ എയര്‍ലൈന്‍സിന് വേണ്ടി എ 321 നിയോ ജെറ്റുകള്‍ നിര്‍മ്മിക്കുന്നത് തുടരാന്‍ എയര്‍ബസിനെ നിര്‍ബന്ധിക്കണമെന്ന ഖത്തര്‍ എയര്‍വേയ്സിന്റെ അഭ്യര്‍ത്ഥന ബ്രിട്ടീഷ് ജഡ്ജി നിരസിക്കുകയായിരുന്നു. യു.കെ കോടതിയില്‍ നടക്കുന്ന കേസില്‍ ഖത്തര്‍ എയര്‍വേസിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഈ വിധി. എയര്‍ ബസ് റദ്ദാക്കിയ കരാര്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു.

ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസുമായുണ്ടാക്കിയിരുന്ന ആറ് ബില്യണ്‍ ഡോളറിന്റെ കരാര്‍ റദ്ദാക്കിയതോടെയാണ് ഇരു വിഭാഗവും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. യൂറോപ്യന്‍ എയറോസ്‌പേസ് കമ്പനിയായ എയര്‍ ബസുമായി ഖത്തറുണ്ടാക്കിയ പുതിയ എ321 ജെറ്റ് യാത്ര വിമാനങ്ങളുടെ കരാറാണ് ഇരുവരും തമ്മിലുള്ള ദീര്‍ഘനാളത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ എയര്‍ബസ് റദ്ദാക്കിയിരുന്നത്.

ഖത്തര്‍ എയര്‍വേസും എയര്‍ബസും തമ്മില്‍ എ350എസ് വിമാനങ്ങളുടെ ഗുണനിലവാരവും പെയിന്റുമായും ബന്ധപ്പെട്ട് ദീര്‍ഘനാളായി തര്‍ക്കം നിലനിന്നിരുന്നു. വിമാനങ്ങളുടെ ബോഡിക്ക് നിലവാരം പോര എന്നാരോപിച്ചാണ് ഖത്തര്‍ എയര്‍വേസ് എയര്‍ബസുമായി അസ്വാരസ്യം ആരംഭിച്ചത്. എയര്‍ബസ് ഖത്തറിന് ഡെലിവറി ചെയ്ത എയര്‍ബസ് എ350 വിമാനങ്ങളിലെ പെയിന്റ് പൊട്ടുകയും ബോഡിയിലെ തൊലിയുരിയുകയും ചെയ്യുകയും മിന്നലാക്രമണത്തില്‍ നിന്ന് വിമാനത്തെ സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന മിശ്രിതത്തിന് കേടുകള്‍ ഉണ്ടെന്നും എയര്‍വേസ് പരാതിപ്പെട്ടു. ഇതിന്റെ ചിത്രങ്ങളും എയര്‍വേസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

ഖത്തറിന്റെ 13 എയര്‍ബസുകള്‍ ഭാരം കുറഞ്ഞതും ജെറ്റ് വിമാനം പോലെ ചെലവ് കുറഞ്ഞ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നതുമെന്നും ആരോപണമുന്നയിച്ചിരുന്നു. ദീര്‍ഘദൂര യാത്രക്ക് ഉപയോഗിക്കുന്ന ഇവയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമെല്ലാം ഖത്തര്‍ ആരോപണമുന്നയിച്ചു.

എന്നാല്‍ എല്ലാ ആരോപണങ്ങളും എയര്‍ ബസ് അധികൃതര്‍ നിഷേധിക്കുകയും വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറായിരുന്നിമില്ല. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ എയര്‍വേസ് എയര്‍ബസിനെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഖത്തറുമായുള്ള എല്ലാ ഇടപാടുകളും എയര്‍ബസ് റദ്ദാക്കി.

അതേസമയം, എയര്‍ബസിന്റെ ഗുണനിലവാര പ്രശ്‌നങ്ങള്‍ അംഗീകരിക്കുന്നതായും എന്നാല്‍ നഷ്ടപരിഹാരം ലഭിക്കുന്നതിന് സുരക്ഷാ പ്രശ്‌നമായി എയര്‍ലൈന്‍ തെറ്റായി ലേബല്‍ ചെയ്യുന്നുവെന്നും എയര്‍ബസ് ആരോപിച്ചിരുന്നു.

Related Articles