ന്യൂയോര്‍ക്ക്: പ്രമുഖ കനേഡിയന്‍ പോപ് താരം ജസ്റ്റിന്‍ ബീബര്‍ സൗദി ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഭാഗമായി നടക്കുന്ന സംഗീത നിശയില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കത്ത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ആണ് കത്തയച്ചത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേരിട്ടുള്ള ഫണ്ടിങിലൂടെയാണ് പരിപാടി നടക്കുന്നതെന്നും സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി ബീബര്‍ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഡിസംബര്‍ അഞ്ചിനാണ് റിയാദില്‍ വെച്ച് മഹാ സംഗീത നിശ സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ വെള്ളപൂശാനുള്ള’ രാജ്യത്തിന്റെ ശ്രമമാണ് ഈ പരിപാടിയെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ ആരോപിച്ചിരുന്നു. മീഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എച്ച്.ആര്‍.എഫ് ജസ്റ്റിന്‍ ബീബറിന് കത്തയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന രാജ്യമാണ് സൗദിയെന്നും സംഘടന കുറ്റപ്പെടുത്തുന്നുണ്ട്.
വിമതര്‍, സ്ത്രീകളുടെ അവകാശ പ്രവര്‍ത്തകര്‍, എല്‍ ജി ബി ടി ക്യു കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ എന്നിവര്‍ക്കെതിരായ സൗദി അറേബ്യയുടെ അടിച്ചമര്‍ത്തലിനെ ഉയര്‍ത്തിക്കാട്ടിയും സാമൂഹിക നീതിയെക്കുറിച്ചുള്ള ബീബറിന്റെ നിലപാട് രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നുമാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഫോര്‍മുല വണ്‍ സൗദി അറേബ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് 2021ന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
2019ല്‍, പ്രമുഖ റാപ്പര്‍ നിക്കി മിനാജ് സൗദി അറേബ്യയില്‍ തന്റെ പ്രകടനം നടത്താന്‍ തീരുമാനിച്ചപ്പോഴും എച്ച് ആര്‍.എഫ് സമാനമായ കത്ത് നല്‍കിയതിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കിയിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ബീബറിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘ജസ്റ്റിസ്’ ബ്ലാക്ക് ലൈവ്സ് മാറ്ററിനും മറ്റ് സാമൂഹിക നീതി പ്രസ്ഥാനങ്ങള്‍ക്കും പിന്തുണ നല്‍കുന്ന ഒരു പ്രമേയമാണ് പറയുന്നത്.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU