Current Date

Search
Close this search box.
Search
Close this search box.

വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഫലസ്തീനി കൊല്ലപ്പെട്ടു. 41കാരനായ ഷാദി ഉമര്‍ ലുത്ഫി സാലിം ആണ് കൊല്ലപ്പെട്ടു. ഫലസ്തീന്‍ ഗ്രാമമായ ബെയ്തക്ക് സമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് എ.എഫ്.പി ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ആഴ്ചകളായി ഫലസ്തീനികളും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഈ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഷാദി ഉമര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇസ്രായേല്‍ പട്ടാളക്കാര്‍ ഇയാള്‍ക്കുനേരെ വെടിവെക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പ്രദേശത്ത് പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും പ്രകോപനമില്ലാതെ ഇസ്രായേല്‍ സൈന്യം ഏകപക്ഷീയമായി വെടിവെക്കുകയായിരുന്നുവെന്നും ബെയ്ത ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.

മുനിസിപ്പാലിറ്റിയില്‍ ജല അതോറിറ്റി എന്‍ജിനീയറിംഗിന്റെ ചുമതല ഷാദി ഉമറിനായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ ഇസ്രായേലികള്‍ അനധികൃതമായി കുടിയേറുന്നതിനെതിരെ ബെയ്ത ഗ്രാമത്തില്‍ ആരംഭിച്ച പ്രക്ഷോഭത്തിനു ശേഷം കൊല്ലപ്പെട്ട ഏഴാമത്തെ ഫലസ്തീനിയാണ് ഷാദി ഉമര്‍ ലുത്ഫി.

Related Articles