Current Date

Search
Close this search box.
Search
Close this search box.

ഹനിയ്യയെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി യു.എസ്; ഭയപ്പെടുത്തേണ്ടെന്ന് ഹമാസ്

ഗസ്സ: ഫല്‌സതീന്‍ വിമോചന സംഘടനയായ ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. ബുധനാഴ്ചയാണ് അമേരിക്ക ഹനിയ്യയെ അവരുടെ ആഗോള ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അപകടകരമായ നീക്കമാണ് ഹമാസിന്റേതെന്നും യു.എസ് ആരോപിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് അമേരിക്കയുടേതെന്നും ഇതു കൊണ്ടൊന്നും തങ്ങള്‍ ഭയപ്പെട്ട് പിന്മാറില്ലെന്നും ഇസ്രായേലിന്റെ അധിനിവേശത്തെ ചെറുക്കാന്‍ ഫലസ്തീന്‍ ജനതക്ക് അവകാശമുണ്ടെന്നും ഹമാസ് പ്രതികരിച്ചു.

ഈ നടപടിയും ഇസ്രായേലിന് അനുകൂലമായ അമേരിക്കയുടെ പക്ഷപാതിത്വമാണ് തെളിയിക്കുന്നത്. മാത്രമല്ല, ഫലസ്തീന്‍ ജനതയോട് ഇസ്രായേല്‍ കാണിക്കുന്ന ക്രൂരതകള്‍ മറച്ചു വെക്കുകയാണ് ഇതിലൂടെ അമേരിക്ക ചെയ്യുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി.

‘അമേരിക്കയുടെ പുതിയ നീക്കം ഞങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ നിന്ന് പിന്നോട്ടടിപ്പിക്കില്ല. ഞങ്ങളുടെ ജനത അവരെ പ്രതിരോധിക്കുക തന്നെ ചെയ്യും. നമ്മുടെ ഭൂമിയും പുണ്യഭൂമിയും അവരില്‍ നിന്നും മോചിപ്പിക്കുക തന്നെ ചെയ്യും’ പ്രസ്താവനയില്‍ ഹമാസ് പറഞ്ഞു. അമേരിക്കയുടെ പുതിയ നടപടിക്ക് പിന്നാലെയാണ് ഹമാസിന്റെ മറുപടി.

2017 മെയ് മുതലാണ് ഹനിയ്യ ഹമാസിന്റെ തലവനായി ചുമതലയേറ്റത്. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹനിയ്യയ്യുമായി യു.എസുമായി ബന്ധമുള്ള വ്യക്തികള്‍ക്കോ കമ്പനികള്‍ക്കോ ബിസിനസ് നടത്തുകയോ യു.എസ് അധിഷ്ടിത ആസ്തികള്‍ ഉണ്ടാകുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇസ്രായേല്‍ അധിനിവേശ മേഖലയായ ഗസ്സ മുനമ്പിലെ ഫലസ്തീന്‍ രാഷ്ട്രീയ സംഘടനയാണ് ഹമാസ്. ബുധനാഴ്ചയാണ് യു.എസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഹനിയ്യക്കെതിരെ പ്രസ്താവനയിറക്കിയത്.

 

Related Articles