തെല്‍അവീവ്: സിറിയ, ലബനാന്‍ എന്നീ രാജ്യങ്ങളോട് ചേര്‍ന്നു കിടക്കുന്ന അതിര്‍ത്തി പ്രദേശത്ത് ഇസ്രയേല്‍ നടത്തുന്ന സൈനിക പരിശീലനം തുടരുന്നു. ഏഴാം ദിവസത്തിലെത്തി നില്‍ക്കുന്ന സൈനിക പരിശീലനം പ്രതിരോധത്തിന്റെ തലത്തില്‍ നിന്ന് സമ്പൂര്‍ണ ആക്രമണത്തിന്റെ തലത്തിലേക്കാണ് എത്തിനില്‍ക്കുന്നത്. ഹിസ്ബുല്ല പോരാളികളെയും ലബനാനോട് ചേര്‍ന്നു കിടക്കുന്ന ഇസ്രയേലിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ അവര്‍ നടത്തുന്ന കടന്നുകയറ്റത്തെയും ചെറുക്കുന്നതിനുള്ള പരിശീലനമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും നടന്നത്. വിപുലമായ രീതിയിലുള്ള ഒഴിപ്പിക്കല്‍ ഓപറേഷനുള്ള പരിശീലനവും സൈന്യം നടത്തിയിരുന്നതായി അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
ദക്ഷിണ ലബനാനില്‍ ഹിസ്ബുല്ല നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് സമാനമായ ഗ്രാമം കാര്‍മല്‍ പര്‍വതത്തിന്റെ താഴ്‌വരയില്‍ സംവിധാനിച്ചണ് ഇസ്രയേലിന്റെ സൈനികര പരിശീലനമെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ ഇല്‍യാസ് കറാം പറഞ്ഞു. രണ്ട് പതിറ്റാണ്ടിനിടെ നടക്കുന്ന ഇസ്രയേലിന്റെ ഏറ്റവും വലിയ സൈനിക പരിശീലനത്തില്‍ സേനയുടെ കര, നാവിക, വ്യോമ വിഭാഗങ്ങളില്‍ നിന്നുള്ള നാല്‍പതിനായിരത്തോളം സൈനികരാണ് പങ്കെടുക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ നിന്നും കൈപ്പറ്റിയ എഫ്-35 വിമാനങ്ങളും ഈ പരിശീലനത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു.