കാര്‍തൂം: യു.എ.ഇയുടെ പിന്തുണയോടെ ഈജിപ്ത് സൈന്യം എറിത്രിയയില്‍ എത്തി. ആധുനിക സംവിധാനത്തിലുള്ള യുദ്ധക്കോപ്പുകളും കവചിത വാഹനങ്ങളും മറ്റു സജ്ജീകരണങ്ങളോടെയുമാണ് സൈന്യത്തിന്റെ വരവ്. കിഴക്കന്‍ സുഡാനിലും ദാര്‍ഫറിലും വച്ച് സുഡാനിലെ പ്രതിപക്ഷത്തു നില്‍ക്കുന്ന ഗ്രൂപ്പുകളും യു.എ.ഇയും ഈജിപ്തും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി.
കഴിഞ്ഞ വര്‍ഷം സൗകിന്‍ ദ്വീപ് തുര്‍കിക്ക് കൈമാറാന്‍ സുഡാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രതികരണമെന്ന നിലക്കാണ് ഇരു രാജ്യങ്ങളും സൈനിക പ്രാധിനിത്യം ഏര്‍പ്പെടുത്തിയത്. ആഫ്രിക്കയുമായി സ്വീകരിക്കുന്ന വിശാല നയത്തിന്റെ ഭാഗമായാണ് തുര്‍ക്കിയുമായി സുഡാന്‍ ധാരണയിലെത്തിയത്. ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ കാലത്തെ സുഡാനിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു സൗകിന്‍.എന്നാല്‍ 20ാം നൂറ്റാണ്ടിനു ശേഷം തുറമുഖം ഉപയോഗശൂന്യമായി നശിച്ചു.
തുര്‍ക്കി ഇവിടെ ഒരു സൈനിക ക്യാംപ് നിര്‍മിക്കാനുള്ള തയാറെടുപ്പിലാണെന്നാണ് അല്‍ ഷര്‍ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.കഴിഞ്ഞ വര്‍ഷം സൊമാലിയയില്‍ തുര്‍ക്കി സൈനിക കേന്ദ്രം ആരംഭിച്ചിരുന്നു. സുഡാനിലെ തുര്‍ക്കിയുടെ സ്വാധീനം ഈജിപ്തിനെയും യു.എ.ഇയെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതേതുടര്‍ന്നാണ് ഇരു രാജ്യങ്ങളും സംയുക്തമായി സുഡാനിലേക്ക് സൈന്യത്തെ അയച്ചത്. എന്നാല്‍, യാതൊരു തരത്തിലുള്ള സംഘട്ടനങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.