ഗസ്സ: ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സൈനിക ശേഷി അടക്കമുള്ള എല്ലാത്തരത്തിലുമുള്ള ശക്തിയും സംഭരിക്കുമെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം പറഞ്ഞു. കഴിഞ്ഞ ദിവസം അല്‍ ഖുദ്‌സ് പത്രം പ്രസിദ്ധീകരിച്ച ഇസ്രായേല്‍ പ്രതിരോധ മന്ത്രി അവിഗ്‌ദോര്‍ ലിബര്‍മാനുമായുള്ള അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസ് ആയുധ ശേഖരണവും തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നതും നിര്‍ത്തുകയാണെങ്കില്‍ ഗസ്സക്ക്‌മേല്‍ പത്തുവര്‍ഷമായി തുടരുന്ന ഉപരോധം ഇസ്രായേല്‍ പിന്‍വലിക്കുമെന്നും വിമാനത്താവളം, വ്യവസായമേഖല, തുറമുഖം എന്നിവ നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇനി ഗസ്സയില്‍ ഒരു യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് അവസാനത്തേതയാരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഗസ്സക്ക്‌മേല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം അന്താരാഷ്ട്ര മാനുഷിക നിയമയങ്ങളുടെ ലംഘനമാണ്. അത് അവസാനിപ്പിക്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമ പ്രകാരം അധിനിവേശത്തിന് ഇരയാക്കപ്പെട്ട രാഷ്ട്രത്തിന്റെ മുഴുവന്‍ ജീവിതോപാധികളും വഹിക്കാനുള്ള ഉത്തരവാദിത്വം അധിനിവേശ രാജ്യത്തിനുണ്ട്. വിമാനത്താവളം, തുറമുഖം എന്നിവയിലൂടെ പുറം ലോകവുമായി ബന്ധപ്പെടാനുള്ള അവകാശം ഫലസ്തീന് ഉണ്ട്. ഇത് മനുഷ്യാവകാശം ഉറപ്പുനല്‍കുന്ന സഞ്ചാര സ്വാതന്ത്രത്തിന്റെ ഭാഗമാണെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ ആയുധങ്ങള്‍ രാഷ്ട്രീയ ബ്ലാക്‌മെയിലിങ്ങിനു വേണ്ടിയുള്ളതല്ല. ഇസ്രായേലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഫലസ്തീനികള്‍ക്ക് സ്വയം പ്രതിരോധത്തിന് ഏതു വിധത്തിലുള്ള ആയുധങ്ങളും ഉപയോഗിക്കാനുമുള്ള അവകാശമുണ്ട്. ഇത് വിലപേശലിന്റെയോ കൈമാറ്റത്തിന്‍െയോ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.