കാര്‍തൂം: ജറൂസലേമിനെ സംരക്ഷിക്കാനും ഫലസ്തീന്റെ അവകാശങ്ങള്‍ക്കുമായി നിലകൊള്ളുമെന്ന് സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ അറിയിച്ചു. യു.എസിന്റെ പ്രഖ്യാപനത്തില്‍ അപലപിച്ച അദ്ദേഹം ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സുഡാനിലെ യുവത സന്നദ്ധമാണെന്നും അറിയിച്ചു. തിങ്കളാഴ്ച വടക്കന്‍ സുഡാനിലെ ദൊംഗോല സിറ്റിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രംപിന് അത്തരത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമില്ല. ഫലസ്തീന്റെ തലസ്ഥാനമായി ജറൂസലേമിനെയും ഫലസ്തീന്‍ ജനതയെയും കാര്‍തൂം പിന്തുണക്കുന്നതായും ഒമര്‍ അല്‍ ബഷീര്‍ പറഞ്ഞു .യു.എസ് എംബസി തെല്‍അവീവില്‍ നിന്നും ജറൂസലേമിലേക്ക് മാറ്റുന്നതിനെയും അദ്ദേഹം എതിര്‍ത്തു. ‘ജറൂസലേം ജൂതന്മാര്‍ക്ക് തീറെഴുതാനുള്ള അവകാശം ട്രംപിന് ആരാണ് നല്‍കിയത്.
അത് മുസ്‌ലിംകളുടെ ഭൂമിയാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ ഏഴിലെ ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ തന്നെ സുഡാന്‍ ഈ പ്രഖ്യാപനത്തിനെതിരേ രംഗത്തു വന്നിരുന്നു. ട്രംപിനെ എതിര്‍ത്തും ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചും നിരവധി പ്രക്ഷോഭ പരിപാടികളാണ് കാര്‍തൂമില്‍ അരങ്ങേറിയത്.
പ്രസിഡന്റിന്റെ തീരുമാനപ്രകാരം തങ്ങളുടെ സൈന്യം ഫലസ്തീനെയും അറബ് ജനതയെയും സംരക്ഷിക്കാനും അവരുടെ അവകാശ സംരക്ഷണത്തിനും സന്നദ്ധമാണെന്ന് സുഡാന്‍ ദേശീയ ഇന്റലിജന്‍സ് ആന്റ് സെക്യൂരിറ്റി സര്‍വിസസ് വക്താവ് മുഹമ്മദ് അത്ത അല്‍ മൗല അറിയിച്ചു. സൈനിക പരീശീലനത്തിന്റെ സമാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പ്രസിഡന്റിന്റെ തീരുമാനം നടപ്പിലാക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.