പ്രഭാത നമസ്കാരത്തിൽ ഇമാം ” അൽബറൂജ്” അധ്യായമാണ് പാരായണം ചെയ്തത്. വിശ്വാസികളെ കിടങ്ങിൽ തീയുണ്ടാക്കി അതിലിട്ടു കത്തിച്ചു കളയുമ്പോൾ അതിനു ചുറ്റുമിരുന്നു ആഹ്ളാദം രേഖപ്പെടുത്തിയ ഒരു ജനതയുടെ സംഭവമാണ് പ്രസ്തുത അദ്ധ്യായം പറഞ്ഞു വരുന്നത്. ” കിടങ്ങുകാര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ആ കിടങ്ങ് തീ ആളിക്കത്തുന്ന വിറകുള്ളതായിരുന്നു. അവര്‍ അതിന്റെ വക്കില്‍ ഇരിക്കുകയും സത്യവിശ്വാസികളോട് ചെയ്യുന്നതൊക്കെ നോക്കിക്കാണുകയും ചെയ്തതോര്‍ക്കുക. ആ സത്യവിശ്വാസികളോട് അവര്‍ക്കുണ്ടായിരുന്ന വിരോധത്തിനു കാരണം, അവര്‍ അജയ്യനും സ്തുത്യനുമായ, ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനായ അല്ലാഹുവില്‍ വിശ്വസിച്ചു എന്നതു മാത്രമായിരുന്നു”
എന്തിനു സംഘ പരിവാർ മുസ്ലിംകളോട് ശത്രുത മനോഭാവം കാണിക്കുന്നു എന്ന് ചോദിച്ചാൽ അതിനുള്ള മറുപടിയും ഇത് തന്നെയാണ്. അവർ ഏകനായ ദൈവത്തിൽ വിശ്വസിച്ചു എന്നല്ലാതെ മറ്റെന്തു തെറ്റാണ് അവർ ഇന്ത്യയോട് ചെയ്തത്. ചരിത്ര പരമായ കാരണങ്ങളാൽ രാജ്യം രണ്ടായി തീർന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ നിന്ന് വേണം അതിന്റെ ശരി തെറ്റുകൾ മനസ്സിലാക്കാൻ. ഇന്നും പല രാജ്യങ്ങളും രണ്ടടിയി തീരുന്നുണ്ട്. അവസാനം അത് സുഡാൻ വരെ വന്നു നിൽക്കുന്നു. പാകിസ്ഥാൻ എന്ന രാജ്യം നിലവിൽ വരുന്നതിന്റെ മുമ്പ് തന്നെ ആർ എസ് എസ് നിലവിൽ വന്നിരുന്നു. അന്നും അവരുടെ നിലപാടുകൾ ഒന്ന് തന്നെയായിരുന്നു. പാകിസ്ഥാനിലേക്ക് പോകേണ്ടവർ അന്ന് തന്നെ പോയിരുന്നു. അവിടെ നിന്നും പലരും ഇങ്ങോട്ടും വന്നിരുന്നു. പിന്നീട് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ പല യുദ്ധങ്ങളും നടന്നു. ഒരിക്കൽ പോലും ഒരു ഇന്ത്യൻ മുസ്ലിമും പാകിസ്താന് അനുകൂലമായി നിലകൊണ്ടില്ല. എന്നിട്ടും പാസാക്കിസ്ഥാനെയും ഇന്ത്യൻ മുസ്ലിംകളെയും ചേർത്ത് പറയാന് സംഘ പരിവാർ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
മുഴുവൻ ജനതയെയും ഹിന്ദുക്കൾ എന്ന് വിളിക്കാനാണ് സംഘ് പരിവാർ ആഗ്രഹിക്കുന്നത്. ഇന്ത്യക്കാർ എന്ന വിളി അവർക്കു മതിയാകില്ല. സാധാരണ ഒരു രാജ്യക്കാരെ മനസ്സിലാക്കാൻ ആ രാജ്യത്തോട് ചേർത്താണ് പറയാറ്. അതിലപ്പുറം അയാളുടെ വിശ്വാസവും നാടും തമ്മിൽ ചേർത്ത് പറയുന്ന സ്വഭാവം ലോകത്തു എവിടെയും കാണുക സാധ്യമല്ല. ഹിന്ദു എന്നത് അവരുടെ തന്നെ ഭാഷയിൽ ഒരു സംസ്കാരത്തിന്റെ പേരാണ്. ഇന്ത്യയിൽ ജീവിക്കുന്നവർ ആ സംസ്കാരം കൈക്കൊള്ളണം എന്ന തീരുമാനം കൊണ്ട് സംഘ് പരിവാർ കാര്യമാക്കുന്നതു ഇന്ത്യക്കാർ ഒരേ സംസ്കാരവും മതവും സ്വീയകരിക്കണം എന്നതാണ്. മുസ്ലിം എന്ന നിലയിൽ അതിനോട് നമുക്ക് വിയോജിക്കേണ്ടി വരും. മുസ്ലിംകളെ ഒന്നാം ശത്രുവായി കണ്ടാണ് സംഘ പരിവാർ മുന്നോട്ടു പോകുന്നത്. തങ്ങൾക്കു അധികാരം കിട്ടിയ സമയത്തു തന്നെ മുഖ്യ ശത്രുവിനെ ഇല്ലാതാക്കാൻ ശ്രമിക്കുക എന്നത് അവരുടെ കണ്ണിലൂടെ നോക്കിയാൽ തെറ്റെന്നു പറയാൻ കഴിയില്ല.
മക്കയിലെ പീഡനങ്ങളുടെ ആദ്യ നാളുകളിലാണ് ഈ അദ്ധ്യായം അവതീര്ണമായത്. തങ്ങൾ അനുഭവിക്കുന്ന യാതനകൾ അനുയായികൾ പ്രവാചകനെ അറിയിച്ചു കൊണ്ടിരുന്നു. വിശ്വാസം കൊണ്ട് സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ പ്രവാചകൻ അവരെ ഉണർത്തി. ഇസ്‌ലാമിന്റെ എന്തും ഭയാനകമാണ് എന്നാണ് സമൂഹത്തെ ബോധ്യപ്പെടുത്താൻ പലരും ശ്രമിക്കുന്നത്. ഫറോവായും മറ്റു ഏകാധിപതികളും പ്രവാചകന്മാരെ ചൂണ്ടി സമൂഹത്തെ ഭയപ്പെടുത്തി കൊണ്ടിരുന്നു. യഥാർത്ഥ വിശ്വാസികൾ അതെല്ലാം മറികടന്നു മുന്നോട്ടു പോയി. അത് തന്നെയാണ് ഈ മോഡി കാലത്തു വിശ്വാസം നമ്മോടു ആവശ്യപ്പെടുന്നത്. ഖൂർആൻ പറയുന്നു “ജനങ്ങള്‍ ധരിച്ചുവെച്ചിരിക്കയാണോ, ‘ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു’ എന്നു പറഞ്ഞതുകൊണ്ടുമാത്രം അവര്‍ വിട്ടയക്കപ്പെടുമെന്നും പരീക്ഷണ വിധേയരാവുകയില്ലെന്നും? എന്നാല്‍, അവര്‍ക്കുമുമ്പ് കഴിഞ്ഞുപോയ സകല ജനങ്ങളെയും നാം പരീക്ഷിച്ചിട്ടുണ്ട്. സത്യവാന്മാരാരെന്നും വ്യാജന്മാരാരെന്നും അല്ലാഹുവിന് തീര്‍ച്ചയായും കണ്ടറിയേണ്ടതുണ്ട്.”.
അവിടെയും നമുക്കു പ്രതീക്ഷയുണ്ട്. ഒരു ഫാസിസ്റ്റും അധിക നാൾ നാട്ടിൽ ജീവിച്ചിട്ടില്ല . അതാണ് അല്ലാഹുവിന്റെ സുന്നത്തു. വിശ്വാസ ദാർഢ്യം കൊണ്ട് മാത്രമേ ഇത്തരം പരീക്ഷണങ്ങളെ മറികടക്കാൻ കഴിയൂ. മക്കയിലെ ശത്രൂക്കളുടെ പീഡനം കൊണ്ട് ആരും തിരിച്ചു പോയതായി നമുക്കറിയില്ല. ” താങ്കൾ അവരുടെ ( വേദക്കാരുടെ) വഴി സ്വീകരിക്കുന്നത് വരെ വേദക്കാർ താങ്കളെ കുറിച്ചു തൃപ്തിപ്പെടില്ല “എന്ന വചനവും എന്നും നാം വായിച്ചു കൊണ്ടിരിക്കണം