Current Date

Search
Close this search box.
Search
Close this search box.

അഭയാര്‍ത്ഥി ദുരന്തങ്ങള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

refugee.jpg

മെഡിറ്റേറിയന്‍ തീരത്ത് പഞ്ചാര മണലില്‍ കമിഴ്ന്നു കിടക്കുന്ന ഐലന്‍ കുര്‍ദിയുടെ ചിത്രം നമ്മുടെ മനസ്സുകളില്‍ നിന്നും ഇത് വരെ പോയിട്ടില്ല. ലോകം നേരിടുന്ന അഭയാര്‍ത്ഥി പ്രശ്‌നം അന്നൊരിക്കന്‍ ലോകം ചര്‍ച്ച ചെയ്തു. അതെ രീതിയില്‍ മറ്റൊരു ചിത്രം കൂടി ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. അച്ഛന്റെ ടീഷര്‍ട്ടിനുള്ളില്‍ കരുതല്‍ തേടിയ കുഞ്ഞു വലേറിയയും കുഞ്ഞോമനയെ കൈവിടാതെ കൂട്ടിപ്പിടിച്ചു കിടക്കുന്ന അച്ഛന്‍ മാര്‍ട്ടിനസും അഭയാര്‍ത്ഥി വിരുദ്ധ രാഷ്ട്രീയത്തിന്റെ ചെളിക്കുഴിയില്‍ മരിക്കാത്ത ചിത്രമായി പതിച്ചിരിക്കുകയാണ്. സ്വന്തം നാട്ടില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ജീവിക്കാനുള്ള ഇടം തേടിയുള്ള യാത്ര ആധുനിക കാലത്തും അവസാനിക്കുന്നില്ല. കുടിയേറ്റം ഇന്ന് ഒരു വലിയ മാനുഷിക വിഷയമായി അവശേഷിക്കുന്നു. ആരാണ് അതിനുത്തരവാദി എന്ന ചോദ്യത്തിന് മനുഷ്യന്‍ എന്ന് തന്നെയാണ് മറുപടി.

ലോകമെമ്പാടുമുള്ള അഭയാര്‍ഥി പ്രതിസന്ധികള്‍ക്ക് പിന്നില്‍ യുദ്ധങ്ങളും പീഡനങ്ങളുമാണ് പ്രധാന കാരണമെന്ന് 2015 ജൂണില്‍ യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുതിയ കണക്കനുസരിച്ച് ഓരോ മിനിട്ടിലും ലോകത്തു 24 പേര്‍ സ്വന്തം നാട്ടില്‍ നിന്നും അഭയാര്‍ഥികളായി പുറത്തു പോകുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍, പരിസ്ഥിതിയും കാലാവസ്ഥയും, സാമ്പത്തിക ഞെരുക്കം എന്നിവയാണ് പാലായനത്തിന്റെ മറ്റു മുഖ്യ കാരണങ്ങള്‍. ലോകത്തു 65 മില്യണ്‍ അഭയാര്‍ത്ഥികള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട ദശലക്ഷക്കണക്കിന് രാജ്യമില്ലാത്ത ജനതയും ആ കൂട്ടത്തിലുണ്ട്. അതിനിയും വര്‍ധിക്കും എന്ന് കൂടി കണക്കുകള്‍ പറയുന്നു.

കനേഡിയന്‍ അധികാരികള്‍ പ്രവേശനാനുമതി നിഷേധിച്ച കാരണത്താല്‍ നിയമപരമല്ലാത്ത വഴിയിലൂടെ കടല്‍ കടക്കാനുള്ള കുര്‍ദി കുടുംബത്തിന്റെ ശ്രമമാണ് അന്ന് ദുരന്തത്തില്‍ അവസാനിച്ചത്. എട്ടു പേര്‍ക്ക് കയറാന്‍ കഴിയുന്ന തോണിയില്‍ ഇരട്ടി പേരെ കയറ്റി എന്നതും കാരണമായി പറയുന്നു. ‘എക്കാലത്തേയും ഏറ്റവും സ്വാധീനമുള്ള ചിത്രങ്ങള്‍’ എന്നാണ് കുര്‍ദിയുടെ ദുരന്തം കാണിക്കുന്ന ചിത്രത്തെ കുറിച്ച് അന്ന് ലോകം പ്രതികരിച്ചത്. യൂറോപ്പിലെ പല രാജ്യങ്ങളും ഒരിക്കല്‍ അടച്ച വാതിലുകള്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ തുറന്നിടാന്‍ കാരണമായി. ആ ചിത്രം ലോകത്തിനു മുന്നില്‍ കൊണ്ട് വന്ന ഡോഗന്‍ ന്യൂസ് ഏജന്‍സിയിലെ നിലുഫര്‍ ഡെമിര്‍ പറഞ്ഞ ചില വാക്കുകള്‍ എന്നും തങ്കലിപികളില്‍ രേഖപ്പെടുത്തും. ‘അവനുവേണ്ടി ഒന്നും ചെയ്യാനില്ല. അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒന്നും ബാക്കിയില്ല. അവന്റെ നിശബ്ദ ശരീരത്തിന്റെ നിലവിളി പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിത്’. പറഞ്ഞത് പോലെ ആ ഫോട്ടോകള്‍ ലോകത്തിന്റെ ശ്രദ്ധ നേടി. ആ മാസം തന്നെ അന്താരാഷ്ട്ര അഭയാര്‍ത്ഥി ഫണ്ടിലേക്കുള്ള സംഭാവന നാലിരട്ടി വര്‍ധിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളിലെയും പശ്ചിമേഷ്യയിലെയും കിഴക്കന്‍ ഏഷ്യയിലെയും രാഷ്ട്രീയ സംഭവ വികാസങ്ങളാണ് അഭയാര്‍ഥികളുടെ വര്‍ധനവില്‍ ഒരു കാരണം. അതെ പോലെ തന്നെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അമേരിക്കന്‍ നാടുകളിലും പ്രശ്‌നം ഉണ്ടാക്കുന്നു. അതിന്റെ ഇരയാണ് ഇന്നലെ മുങ്ങി മരിച്ച അച്ഛനും മകളും. ട്രംപിന്റെ പുതിയ തീരുമാന പ്രകാരം അഭയാര്‍ത്ഥികള്‍ വര്‍ഷങ്ങള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കാത്തിരിക്കണം. ചൂടും വിപരീത സാഹചര്യങ്ങളും ആളുകളെ അതില്‍ നിന്നും തടയുന്നു. അതില്‍ നിന്നും രക്ഷപ്പെടാന്‍ പലരും പല വഴി നോക്കുന്നു. അതിന്റെ ഇരയായി ചിലര്‍ മാറുകയും ചെയ്യുന്നു.

രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്നുണ്ടായ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പതിന്മടങ്ങാണ് ഇപ്പോഴത്തെ അഭയാര്‍ത്ഥികളുടെ കണക്ക്. സിറിയയില്‍ 5.5 മില്യണ്‍ അഭയാര്‍ത്ഥികളാണുള്ളത്. ഏഴ് വര്‍ഷത്തിനകം നാലു ലക്ഷം പേരാണ് ഇതില്‍ മരിച്ചുവീണത്. 2.9 മില്യണ്‍ അഭയാര്‍ത്ഥികളെ തുര്‍ക്കി സ്വീകരിച്ചു. ലബനാനിലും ജോര്‍ദാനിലുമുള്ള ക്യാമ്പുകളില്‍ 6.60 മില്യണും ഇറാഖിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ 2.40 മില്യണ്‍ കുടിയേറ്റക്കാരുമാണുള്ളത്. ഈജിപ്തില്‍ 1.22,000 പേരും സിറിയയിലെ ഫലസ്തീന്‍ ക്യാമ്പില്‍ 4.60 ലക്ഷം കുടിയേറ്റക്കാരും സൗത്ത് സുഡാനില്‍ അഭയാര്‍ത്ഥികളായി 7.37 ലക്ഷം, പാക്കിസ്താനില്‍ 1.6 ലക്ഷം അഫ്ഗാന്‍ അഭയാര്‍ത്ഥികളുമുണ്ട്. ബംഗ്ലാദേശില്‍ ഏഴ് ലക്ഷം മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍. അങ്ങിനെ പോകുന്നു അതിന്റെ കണക്കുകള്‍

രാഷ്ട്രീയ കാരണത്തിന് പുറമെ ലോകം നേരിടാന്‍ പോകുന്ന അഭയാര്‍ത്ഥി കാരണങ്ങളില്‍ മുഖ്യം പരിസ്ഥിതിയാകുമെന്നു പഠനം പറയുന്നു. അടുത്ത ഭാവിയില്‍ തന്നെ ലോകത്തിന്റെ പല ഭാഗത്തു നിന്നും 25 മില്യണ്‍ ജനങ്ങളെ ഇത് ബാധിക്കാന്‍ ഇടയുണ്ടത്രേ. മനുഷ്യരുടെ ഇടപെടല്‍ മൂലം ഒരേ സമയം രാഷ്ട്രീയ അരക്ഷിതാവസ്ഥയും പാരിസ്ഥിക പ്രശ്‌നങ്ങളും ഉടലെടുക്കുന്നു എന്നത് കാണാതിരിന്നിട്ട് കാര്യമില്ല. ആയുധ വ്യാപാരികള്‍ ലോകത്തെ നിയന്ത്രിക്കുന്ന കാലത്ത് ഈ പ്രതിഭാസം നില്‍ക്കാനുള്ള സാധ്യത കുറവാണ്. ലോക പോലീസ് ചമയുന്ന രാജ്യങ്ങളുടെ നിലപാടുകളാണ് അഭയാര്‍ഥികളുടെ കാര്യത്തില്‍ ഈ ഭീമമായ വളര്‍ച്ചക്ക് കാരണം.

ഒരിക്കല്‍ അഭയാര്‍ഥികളായി തീര്‍ന്നാല്‍ അധികം പേരും മരണം വരെ ആ നില തുടരുന്നു. കുറച്ചു പേര്‍ക്ക് മാത്രമാണ് പുതിയ രാജ്യത്ത് അംഗത്വം ലഭിക്കുന്നത്. അധികവും ക്യാമ്പുകളില്‍ തന്നെ ജീവിക്കുകയും അവിടെ തന്നെ മരിക്കുകയും ചെയ്യുന്നു. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ അതിന്റെ ഉദാഹരണമാണ്. വര്‍ഷങ്ങളോളം രാജ്യത്ത് താമസിക്കുന്ന ജനതയെ ഇപ്പോഴും വിദേശിയായി കാണാനുള്ള തീരുമാനവും നാം കാണുന്നു. ഐലന്‍ കുര്‍ദി ഒരിക്കല്‍ അഭയാര്‍ഥികളുടെ നേര്‍ക്കുള്ള ആഗോള ശ്രദ്ധ നേടാന്‍ കാരണമായി. ഇപ്പോള്‍ കുഞ്ഞു വലേറിയയും അച്ഛനും കൂടുതല്‍ ചര്‍ച്ചക്ക് കാരണമായേക്കാം. അഭയാര്‍ത്ഥികളെ അകറ്റി നിര്‍ത്താന്‍ മെക്‌സിക്കോയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് ട്രംപ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. മതിലിന്റെ കാര്യത്തില്‍ വേണ്ടത്ര ജനസമ്മിതി കിട്ടാത്ത ട്രംപ് അഭയാര്‍ത്ഥി നയം കടുപ്പിച്ചാണ് കുടിയേറ്റക്കാരോട് പക തീര്‍ക്കുന്നത്. ലോകം പുരോഗമിക്കുന്നു എന്ന് നാം പറയുമ്പോഴും വര്‍ധിച്ചു വരുന്ന അഭയാര്‍ത്ഥി പ്രശ്‌നം മനുഷ്യ കുലത്തിനു നേര്‍ക്കുള്ള ചോദ്യമായി എന്നും നിലനില്‍ക്കും

Related Articles