ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ വീര വിപ്ലവകാരിയും ധീര നേതാവുമാണ് മൗലാനാ മുഹമ്മദലി ജൗഹർ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഓൾ ഇന്ത്യ മുസ്ലിം ലീഗ്,ഖിലാഫത് പ്രസ്ഥാനം എന്നീ മൂന്ന് മഹത് സംരംഭങ്ങളുടെയും നേത്യസ്ഥാനം വഹിച്ച ഏക ഇന്ത്യൻ നേതാവാണ് മൗലാന മുഹമ്മദലി.
1930 ൽ ബ്രിട്ടനിൽ നടന്ന ഒന്നാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് അദ്ദേഹമാണ്. അന്ന് മൗലാനാ മുഹമ്മദലി നടത്തിയ അത്യുജ്ജ്വലമായ പ്രഭാഷണം ചരിത്രപ്രസിദ്ധമാണ്. അതിൽ അദ്ദേഹം പറഞ്ഞു:”മതത്തിൽ നിന്ന് രാഷ്ട്രീയത്തെ മാറ്റി നിർത്തുന്ന നിങ്ങളുടെ മതവീക്ഷണം തീർത്തും വികലമാണ്. മതം കേവലമൊരു വിശ്വാസമല്ല. അവഗണിക്കാവുന്ന വിധം നിസ്സാരവുമല്ല. എൻറെ വീക്ഷണത്തിൽ മതം ജീവിതത്തിൻറെ വ്യാഖ്യാനമാണ്. എനിക്ക് ഒരു വിശ്വാസമുണ്ട്. അതിലൂന്നി നിൽക്കുന്ന ഒരു സംസ്കാരവുമുണ്ട്. ഭരണ നിർവ്വഹണത്തിലും ഒരു ആദർശം ഉണ്ട്. ജീവിതത്തെ സംബന്ധിച്ച കരുത്തുറ്റ കാഴ്ചപ്പാടുണ്ട്. ഒരു സമഗ്ര ദർശനം! അതാണ് ഇസ്ലാം. മതത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഞാൻ ഒന്നാമതും രണ്ടാമതും മൂന്നാമതും അവസാനമായും മുസ്ലിമാണ്. എൻറെ ദർശനത്തെ, ഭരണസമിതിയെ, സംസ്കാരത്തെ, കൈ വിടണമെന്ന് ആരു പറഞ്ഞാലും ഞാൻ ഒരിക്കലും അതംഗീകരിക്കില്ല. എൻറെ ഒന്നാമത്തെ ബാധ്യത എൻറെ നാഥനോട് തന്നെയാണ്. ചക്രവർത്തിയോടല്ല. എൻറെ സുഹൃത്ത് മുൻജയോടുമല്ല. ആദർശപരമായി ഞാൻ പ്രഥമമായും ഒരു മുസ്ലിമാ ആയിരിക്കണം. ഒരു ഇന്ത്യക്കാരനെന്ന നിലയിൽ രാജ്യത്തിൻറെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് സംസാരിക്കുമ്പോൾ ഞാൻ ഒന്നാമതായി ഇന്ത്യക്കാരനാണ്. രണ്ടാമതായും ഇന്ത്യക്കാരനാണ്. അവസാനമായി ഇന്ത്യക്കാരനാണ്. ഇന്ത്യക്കാരനല്ലാതെ മറ്റാരുമല്ല.”
Also read: നീതി- നിയമം: വ്യവസ്ഥാപിത പരാജയത്തെപ്പറ്റി
ചരിത്രത്താളുകളിൽ അനശ്വര നേടിയ ഈ പ്രഭാഷണം അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു:”എൻറെ രാജ്യത്തിൻറെ സ്വാതന്ത്ര്യം കൈവെള്ളയിൽ വാങ്ങി തിരിച്ചു പോകാനാണ് ഞാനിവിടെ വന്നത്. അതു നേടാതെ ആ അടിമ രാജ്യത്തേക്ക് ഞാനിനി മടങ്ങി പോകുന്നില്ല. അതിനാൽ എന്നാൽ നിങ്ങൾ നിങ്ങൾ എൻറെ ജന്മനാടിന് സ്വാതന്ത്ര്യം നൽകുക. അല്ലെങ്കിൽ അതിൽ സ്വതന്ത്രമായ രാജ്യത്ത് അന്ത്യവിശ്രമത്തിന് ആറടിമണ്ണ് തരിക.”