ഗസ്സ സിറ്റി: കഴിഞ്ഞ മാസം ഇസ്രായേല്‍ ഗസ്സ മുനമ്പിനു നേരെ നടത്തിയ രൂക്ഷമായ വ്യോമാക്രമണം മൂലം ഗസ്സയിലെ കാര്‍ഷിക മേഖലക്ക് കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്.
ഫലസ്തീന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 204 മില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 11 ദിവസത്തെ ഇസ്രായേലിന്റെ ബോംബിങ് മൂലം കര്‍ഷകരെ നാടുകടത്തപ്പെടുത്തുന്നതിനും അവര്‍ക്ക് കൃഷി ഭൂമിയിലെത്തി ജോലി ചെയ്യുന്നതിനും തടസ്സമായെന്നും ഇത് നഷ്ടത്തിന്റെ തോത് വര്‍ധിച്ചെന്നും അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കൃഷിയിടങ്ങള്‍ ലക്ഷ്യമാക്കി ഇസ്രായേല്‍ നടത്തിയ ബോംബിങ് മൂലം നൂറുകണക്കിന് ഏക്കര്‍ പച്ചക്കറി വിളകളും മരങ്ങളും നശിപ്പിച്ചതായും ജലസേചന ആവശ്യത്തിനായി വെള്ളം തടസ്സപ്പെടുത്തിയതും നഷ്ടത്തില്‍ ഉള്‍പ്പെടുന്നു. അതിര്‍ത്തികള്‍ അടച്ചതിനാല്‍ മൃഗങ്ങളുടെ തീറ്റ വിതരണം ചെയ്യുന്നത് തടസ്സപ്പെടുകയും തുടര്‍ന്ന് ധാരാളം പക്ഷികളും മൃഗങ്ങളും ചത്തതിനാല്‍ കന്നുകാലി ഉടമകള്‍ക്കും നഷ്ടം സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ഗാസയുടെ മേലുള്ള ഇസ്രായേല്‍ ഉപരോധം മൂലം കൃഷി ഭൂമിയിലേക്കുള്ള പ്രവേശനവും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള അവസരങ്ങള്‍ നഷ്ടപ്പെടുകയും പൊതു മാര്‍ക്കറ്റിന്റെ അഭാവവും ഇതിനകം ഒരു പ്രധാന പ്രശ്‌നമായി മാറി. ബോംബാക്രമണം ഇതിനെ കൂടുതല്‍ വഷളാക്കി. ഇതിന്റെ ഫലമായി നിരവധി കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞത് കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കിയതായും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.