പെണ്‍കുട്ടികള്‍ ഏറ്റവും കൂടുതല്‍ എന്നോടന്വേഷിക്കുന്നത് പുരികം ത്രെഡ് ചെയ്യുന്നതിനെ കുറിച്ചും പുരുഷന്‍മാര്‍ താടിവെട്ടുന്നതിനെ കുറിച്ചുമാണ്. എന്തിനെയാണിത് കുറിക്കുന്നത്?
ഇത് അസാധാരണമായ ഒരു കാര്യമല്ല. ചോദ്യോത്തര പരിപാടികളില്‍ വളരെയധികം ആവര്‍ത്തിക്കുന്ന ഒരു പ്രതിഭാസമായി മാറിയിരിക്കുകയാണിത്. ഈ പ്രതിഭാസത്തെ സംബന്ധിച്ച് നാം വളര്‍ന്ന് വരുന്ന തലമുറയില്‍ നിന്ന് കേള്‍ക്കേണ്ടതുണ്ട്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ഇടപെടലുകളിലൂടെയാണത് സാധ്യമാകുക. ചലനാത്മകമായ തലമുറയില്‍ ചിലര്‍ ചോദിക്കുകയും ചിലര്‍ പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നു.
അതില്‍ വരുന്ന മിക്ക പരിഹാരങ്ങളും ബാഹ്യവശം മാത്രം പരിഗണിക്കുന്നതും പരിമിതവും ഭാഗികവുമാണ്. ഏതെങ്കിലും ഒരു വര്‍ഗത്തെ മാത്രം പ്രതിനിധീകരിക്കുന്നവയാണ്. അവര്‍ക്ക് ചുറ്റും നടക്കുന്ന സംഭവങ്ങളെയും ലോകചലനങ്ങളെയും കുറിച്ച് അവരോട് ചോദിച്ചാല്‍ ‘ഞങ്ങള്‍ രാഷ്ട്രീയം ഇഷ്ടപ്പെടുകയോ വാര്‍ത്തകള്‍ വായിക്കുകയോ ചെയ്യാറില്ല.’ എന്നായിരിക്കും അവരുടെ മറുപടി. അവര്‍ ജീവിക്കുന്നത് അവരുടെ കാലത്തിലല്ല, മറിച്ച് ജീവിതത്തിന്റെ ഒരു പാര്‍ശത്തില്‍ മാത്രമാണ് ജീവിക്കുന്നത്. നിരൂപകരുടെ അഭിപ്രായത്തില്‍ ഇക്കൂട്ടരെ കൊണ്ട് ഒരു വിപ്ലവം സാധിക്കുകയില്ല.
ദീനിന്റെ അടിസ്ഥാനപരമായ കാര്യത്തെ കുറിച്ച് അവരോട് ചോദിച്ചാല്‍ പരിഭ്രമിക്കുകയും മിണ്ടാതിരിക്കുകയുമാണ് ചെയ്യുക. അതിനുത്തരം നല്‍കാന്‍ അവര്‍ ധൈര്യപ്പെടില്ല, അഥവാ നല്‍കിയാലും അത് ശരിയാവുകയുമില്ല. വിഷയം അവര്‍ പരിഗണിക്കാത്തതായിരിക്കാം കാരണം. ഇവിടെയാണ് നേരത്തെ പറഞ്ഞ ചോദ്യത്തെ പറ്റി ചിന്തിക്കേണ്ടത്. ഓരോരുത്തരും പ്രത്യേകമായ മറുപടി പ്രതീക്ഷിച്ചാണത് ചോദിക്കുന്നത്. മറ്റുള്ളവര്‍ക്ക് നല്‍കിയ മറുപടിയില്‍ അവര്‍ തൃപ്തരാകുന്നില്ല. ‘ഞാന്‍ ചോദിച്ചു, ഞാന്‍ കേട്ടു’ എന്നൊക്കെ അവര്‍ക്ക് പറയാന്‍ കഴിയണം എന്നാണ് അവരുദ്ദേശിക്കുന്നത്.
വായിക്കുന്നതിനും അന്വേഷിച്ച് കണ്ടെത്തുന്നതിലുമുള്ള മടിയാണ് അവരില്‍ ഒരാളില്‍ കണ്ടത്. ഞാന്‍ ഉദ്ദേശിക്കുന്നത് മാത്രമേ വായിക്കുകയുള്ളൂ, അതില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്താന്‍ എന്നെ കിട്ടില്ല എന്നാണവരുടെ നിലപാട്. ഓരോ കാര്യത്തിനും അതിന്റേതായ പ്രാധാന്യം ഉണ്ട്. അതില്‍ ചിലതിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിനാലാണിത് സംഭവിക്കുന്നത്.
ബാഹ്യമോഡിക്കും സൗന്ദര്യത്തിനും പ്രാധാന്യം നല്‍കുന്നതും ആത്മവിശ്വാസം നല്‍കുന്ന ഒരു ശരീര ഘടന ആഗ്രഹിക്കുന്നതിനെയും കുറ്റപ്പെടുത്താനാവില്ല. ഖുര്‍
ആന്‍ പറയുന്നു: ‘അവന്‍ നിങ്ങള്‍ക്കു രൂപമേകി. ആ രൂപത്തെ ഏറെ മികവുറ്റതാക്കി’ (ഗാഫിര്‍; 64)
‘ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്?’ (അല്‍ അഅ്‌റാഫ്: 32) വിശുദ്ധഖുര്‍ആന്റെ ഈ ചോദ്യത്തെ ദീനിനെയും ജീവിത സൗന്ദര്യത്തെയും യോജിപ്പിക്കാനുള്ള ശ്രമമായിട്ടാണ് ചിലര്‍ കാണുന്നത്. ബാഹ്യസൗന്ദര്യം നിസ്സാരമായ ഒന്നല്ല.
സൗന്ദര്യ പ്രേമത്തെയും ശരിതേടലിനെയും ഒരുമിപ്പിക്കുന്ന വിഭാഗമാണ് അവര്‍. നല്ലവശങ്ങളുള്ള ഒരു ക്രിയാത്മക വീക്ഷണമാണിത്. എന്നാല്‍ സൗന്ദര്യത്തിനും അതിലെ ശരിതെറ്റുകള്‍ക്കും നല്‍കേണ്ടതിലധികം പ്രാധാന്യം നല്‍കുകയും അതിലേറെ പ്രധാനങ്ങളായ വിഷയങ്ങളുടെ പ്രാധാന്യം പരിഗണിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.
സൗന്ദര്യത്തെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമാണ്. പ്രകൃതിപരമായി പുരുഷന് സ്ത്രീയെ തന്നിലേക്ക് ആകര്‍ഷിക്കാനും സ്ത്രീക്ക് തിരിച്ചും അത്തരത്തില്‍ താല്‍പര്യമുണ്ടായിരിക്കും. സൗന്ദര്യവര്‍ദ്ധനവിന് ചിലര്‍ അമിത പ്രാധാന്യം നല്‍കുമ്പോഴും പ്രകൃത്യാലുള്ള സൗന്ദര്യത്തെ കൂടുതല്‍ ഉത്തമവും സ്വീകാര്യവുമായി കാണുന്നവരുണ്ട്.
ഗൂഢാലോചനയും പാശ്ചാത്യവല്‍കരണവും നിലനില്‍ക്കുന്നുണ്ട്. സൗന്ദര്യവര്‍ദ്ധക രീതികളും പടിഞ്ഞാറുമായി ബന്ധപ്പെട്ടവരില്‍ നിന്ന് വന്നത് തന്നെയാണ്. പഴയകാലത്ത് തന്നെ അറബികള്‍ക്കും മുസ്‌ലിംകള്‍ക്കും സുപരിചിതമായിരുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ അവര്‍ മറന്നിരിക്കുന്നത് പോലെയാണ്. എല്ലാ വൃത്തികേടുകളുടെയും സ്രോതസ് പാശ്ചാത്യരാണ്. അവരില്‍ നിന്ന് വരുന്നതെല്ലാം നിരസിക്കുകയാണ് വേണ്ടത്.
പലപ്പോഴും ഈ ചോദ്യവും ഒരു ഗൂഢാലോചനയുടെ തന്നെ ഭാഗമായിരിക്കാം. നിസ്സാരമായ കാര്യങ്ങളിലേക്ക് മുഫ്തിമാരെ വലിച്ചിഴക്കുന്നതിനാണത്. അവരുടെ ഫത്‌വ മാറ്റുകയോ അല്ലെങ്കില്‍ അനുവദനീയമെന്ന് പറയിക്കുകയും താങ്കളുടെ വാദം കൊണ്ടാണ് അതെന്നും നിരൂപണം കൊണ്ടാണത് സാധിച്ചതെന്നും നിങ്ങള്‍ പറയുകയും ചെയ്യുന്നിടത്തോളം എത്തുന്നു.
അവര്‍ക്ക് അതിന്റെ വിധി എന്താണെന്ന് അറിയുന്നവരാണ്. എന്നാല്‍ അതില്‍ അവര്‍ക്ക് ഇളവനുവദിക്കുന്നവരെയാണ് അവര്‍ അന്വേഷിക്കുന്നത്. മുഫ്തിമാര്‍ വിമര്‍ശിക്കപ്പെടുന്നതിലേക്കാണ് അത് നയിക്കുന്നത്. ജനങ്ങള്‍ക്ക് അതില്‍ സംമ്പൂര്‍ണ്ണവും തൃപ്തികരവുമായ ഒരു മറുപടി ലഭിക്കുകയില്ല. എന്താണ് അതിനുള്ള സമ്പൂര്‍ണ്ണവും തൃപ്തികരവുമായ മറുപടി? അനുവദനീയമോ, അതോ നിഷിദ്ധമോ? അല്ലെങ്കില്‍ മറ്റെന്തെങ്കിലുമാണോ?
കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങളും ഏറ്റവ്യത്യാസങ്ങളും സാധാരണമാണ്. എല്ലാ വിഷയങ്ങളിലും അത് കാണാവുന്നതുമാണ്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ പൗരാണിക പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ഇന്നത്തെ കര്‍മ്മശാസ്ത്രജ്ഞര്‍ ധൈര്യപ്പെടുന്നില്ല. കാരണം അപരിചിതവും വെറുക്കപ്പെട്ടതുമായതായിട്ടാണ് കണക്കാക്കുന്നത്.
‘സംശയകരമായ കാര്യങ്ങളെ സൂക്ഷിക്കുന്നവന്‍ തന്റെ ദീനിനെയും അഭിമാനത്തെയും സംരക്ഷിച്ചിരിക്കുന്നു.’ ഒരു വിഷയത്തിന്റെ വിധിയില്‍ സംശയിക്കയോ അല്ലെങ്കില്‍ ഒരു കാര്യത്തില്‍ സംശയം ഉണ്ടാവുകയോ ചെയ്യുകയെന്നാണിതിന്റെ ഉദ്ദേശ്യം. സംശയം എന്നത് ഒരു വിഷയത്തില്‍ എപ്പോഴും ഉണ്ടാവുകയില്ല. ഒരാള്‍ക്ക് ഒരു വിഷയത്തില്‍ ഖണ്ഡിതമായ അറിവില്ലാതിരിക്കുമ്പോഴാണ് അതുണ്ടാകുക. ശരീഅത്തില്‍ കറാഹത്തായ കാര്യങ്ങളില്‍ സംശയങ്ങള്‍ നിലനില്‍ക്കും. ‘നിന്റെ ഹൃദയത്തോട് വിധിതേടുക, ജനങ്ങള്‍ നിന്നോട് വിധിതേടിയാല്‍ വിധി പറഞ്ഞുകൊടുക്കുക.’ എന്നത് പ്രവാചകന്റെ ശക്തമായ അധ്യാപനമാണ്. വിധിതേടുന്നതിലെയും അത് പറഞ്ഞുകൊടുക്കുന്നതിന്റെയും പ്രാധാന്യം ഇത് വ്യക്തമാക്കുന്നുണ്ട്. ഒരു പണ്ഡിതനെ അനുകരിച്ചവന്‍ സുരക്ഷിതനായി അല്ലാഹുവെ കണ്ടുമുട്ടും എന്നുള്ളത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ്മാറി മറ്റൊരാളുടെ മേല്‍ കെട്ടിവെക്കാനുള്ള സംവിധാനമല്ല.
‘നിങ്ങള്‍ക്കറിയില്ലെങ്കില്‍ നേരത്തെ ഉദ്‌ബോധനം ലഭിച്ചവരോടു ചോദിച്ചറിയുക.’ (അന്നഹ്ല്‍: 43) ആഴത്തില്‍ അറിവ് നേടുന്നതിനുള്ള പ്രേരണയാണിത്. ദീനിന്റെ അടിസ്ഥാനങ്ങളെയും പ്രമാണങ്ങളെയും പറ്റി ആധികാരികമായ ജ്ഞാനം ഉണ്ടായിരിക്കണം. അപ്രകാരം തന്നെ ഐഹികമായ വിഭവങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടിയുള്ള അറിവും നേടണം. ഓരോന്നും ഇഴപിരിച്ചെടുത്ത് അതിനു പുറകെ പോയി സമയം കളയുന്നതിന് ഇതിനെ തെളിവായി സ്വീകരിക്കരുത്. എല്ലാത്തിലും സന്തുലിതത്വം കാത്തുസൂക്ഷിക്കണം. ശാഖാപരമായ കാര്യങ്ങളുടെ പിറകെ പോകുമ്പോള്‍ വിശ്വസിക്ക് പരമപ്രധാനങ്ങളായ അടിസ്ഥാനങ്ങള്‍ നഷ്ടപ്പെടുന്നു.
പുരികം ത്രെഡ്‌ചെയ്യുന്നതിനെ കുറിച്ച് ചോദിക്കുന്നവര്‍ പുരികത്തിനും മുകളില്‍ ചിന്തിച്ചിരുന്നെങ്കില്‍ എന്നാണ് ആഗ്രഹിക്കുന്നത്. ബുദ്ധിയെ സംസ്‌കരിക്കുന്നതിനെ പറ്റിയവര്‍ ചോദിച്ചിരുന്നെങ്കില്‍. അതിലൂടെ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ വെല്ലുവിളിക്കാന്‍ തക്ക ബുദ്ധിയുണ്ടെന്ന് അവര്‍ ഉറപ്പിച്ചിരുന്നുവെങ്കില്‍. താടിയെ കുറിച്ച് ചോദിക്കുന്ന പുരുഷന്‍മാര്‍ അതിന് താഴേക്ക് ചിന്തിച്ചിരുന്നെങ്കില്‍. ഹൃദയത്തെയും അതിന്റെ നൈര്‍മല്യത്തെയും ശുദ്ധിയെയും വിശ്വാസത്തെയും കുറിച്ചായിരിക്കട്ടെ അവരുടെ ചോദ്യങ്ങള്‍. പുരുഷന് വികാരവും ഹൃദയവും ഉണ്ടെങ്കില്‍ ബുദ്ധിയെ ശക്തിപ്പെടുത്തട്ടെ. ഇക്കാര്യങ്ങളെല്ലാം കൂടിചേര്‍ന്നതാണ് ജീവിതം എന്നവര്‍ മനസിലാക്കണം. അവക്കിടയില്‍ സന്തുലിതത്വം പാലിക്കേണ്ടതുണ്ട്.