കൊച്ചി: ഇന്ത്യയിലെ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് എ.പി.സി.ആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്), യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുണൈറ്റഡ് എഗെയിന്‍സ്റ്റ് ഹൈറ്റ് എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചു. എ.പി.സി.ആര്‍ കേരള ചാപ്റ്ററാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചര്‍ച്ചുകള്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ സംഘ്പരിവാര്‍ നടത്തിയ നൂറോളം ആക്രമണ സംഭവങ്ങളെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. യോഗി ആദിത്യനാഥ് കൊണ്ടുവന്ന മതപരിവര്‍ത്ത നിരോധന ഓര്‍ഡിനന്‍സിന്റെ മറ പറ്റിയാണ് യു.പിയില്‍ ചര്‍ച്ചുകള്‍ക്കും പ്രാര്‍ഥന കേന്ദ്രങ്ങള്‍ക്കും നേരെ സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആള്‍കൂട്ട ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യാപകമായി കേസെടുത്തുകൊണ്ടിരിക്കുന്നു. പൊലീസ് ആക്രമികള്‍ക്കനുകൂലമായി പക്ഷപാതപരമായ നിലപാട് സ്വീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ മലയാള വിവര്‍ത്തനം മുതിര്‍ന്ന കത്തോലിക്ക വൈദികന്‍ ഫാ. പോള്‍ തേലക്കാട്ട് എ.പി.സി.ആര്‍ കേരള ചാപ്റ്റര്‍ പ്രസിഡണ്ട് അഡ്വ. പി. ചന്ദ്രശേഖറിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ. സഹീര്‍ മനയത്ത്, സി.എം ശരീഫ് എന്നിവര്‍ സംബന്ധിച്ചു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU