ഖുദ്‌സ്: ഗ്രീന്‍ലൈനിനകത്തെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാഇദ് സലാഹിന്റെ തടവ് ഇസ്രയേല്‍ കോടതി അടുത്ത തിങ്കളാഴ്ച്ച വരെ നീട്ടി. മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രതിരോധവും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. അക്രമത്തിനും ഭീകരതക്കും പ്രേരിപ്പിക്കല്‍, നിരോധിക്കപ്പെട്ട സംഘടനയില്‍ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തീകരിക്കുന്നതിന് അടുത്ത തിങ്കളാഴ്ച്ച വരെ അദ്ദേഹത്തില്‍ തടവില്‍ തന്നെ വെക്കാനാണ് തെല്‍അവീവിനടുത്തുള്ള റിഷോണ്‍ ലെറ്റ്‌സിയോണ്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തീകരിക്കുന്നത് വരെ അദ്ദേഹത്തിന്റെ തടവ് നീട്ടിക്കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഉന്നയിച്ച ആവശ്യം കോടതി അംഗീകരിക്കുകയാണ് ചെയ്തതെന്നും അല്‍ജസീറ ലേഖിക നജ്‌വാന്‍ സംരി പറഞ്ഞു.
ഗ്രീന്‍ ലൈനിനകത്തെ ഹർകത്തുല്‍ ഇസ്‌ലാമിയ്യ എന്ന പേരിലുള്ള അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ രണ്ട് വര്‍ഷം മുമ്പ് ഇസ്രയേല്‍ നിരോധിച്ചിരുന്നു. നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു എന്ന ആരോപണം അതിന്റെ പേരിലാണ്. മസ്ജിദുല്‍ അഖ്‌സയിലെ ഫലസ്തീന്‍ ഗാര്‍ഡുകളെ പിന്തുണച്ചും എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള മറ്റൊരു കുറ്റം. കഴിഞ്ഞ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ജയിലില്‍ അടക്കപ്പെട്ട ശൈഖ് സലാഹ് ജയിലിലെ ഇസ്രയേലി തടവുകാര്‍ തന്നെ ആക്രമിച്ചെന്നും കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി ശബ്ദിച്ചതിന്റെ പേരില്‍ മുമ്പും നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള വ്യക്തിയാണ് ശൈഖ് സലാഹ്.