അൾജിയേഴ്സ്: രാജ്യത്തെ അനധികൃത പ്രതിഷേധങ്ങൾ നിരോധിക്കുമെന്ന് അൾജീരിയൻ ആഭ്യന്തര മന്ത്രാലയം. ജനാധിപത്യ പരിഷ്കരണം ആവശ്യപ്പെട്ട് വർഷങ്ങളായി നടക്കുന്ന പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നത് ലക്ഷ്യംവെച്ചാണ് ഇത്തരമൊരു നടപടിയെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് കാരണമായി മാസങ്ങളായി നിർത്തിവെച്ചിരുന്ന ഹിറാക് പ്രസ്ഥാനത്തിന്റെ പ്രതിഷേധങ്ങൾ ഏതാനും ആഴ്ചകളിലായി സജീവമായതിനെ തുടർന്നാണ് ഞായറാഴ്ച പ്രഖ്യാപനം വന്നിരിക്കുന്നത്.
വ്യവസ്ഥാപരമായ പരിവർത്തനത്തിന് ആഹ്വാനമായി മാറിയ പ്രതിഷേധങ്ങൾ ഉൾപ്പെടെ എല്ലാ പ്രതിഷേധങ്ങൾക്കും സംഘടയനുടെ പേരും, പ്രതിഷേധം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സമയവും രേഖപ്പെടുത്തിയ അനുമതി പത്രം ആവശ്യമാണെന്ന സാഹചര്യത്തിലേക്കാണ് രാജ്യം നീങ്ങുന്നത്.
ഈ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ അലംഭാവം കാണിക്കുന്നത് നിയമത്തിന്റെയും ഭരണഘടനയുടെയും ലംഘനയമായിരിക്കും. അത് പ്രതിഷേധം ചെയ്യുന്നതിനുള്ള നിയമസാധുത നിഷേധിക്കുന്നതുമാണ്. ഈയൊരു അടിസ്ഥാനത്തിൽ ഇത് കൈകാര്യം ചെയ്യൽ അനിവാര്യമാണ് -മന്ത്രാലയം വ്യക്തമാക്കി.
അഞ്ചാം തവണയും അധികാരത്തിലേറാനുള്ള മുൻ പ്രസിഡന്റ് അബ്ദുൽ അസീസ് ബൂതഫ്ലിക്കയുടെ തീരുമാനത്തെ തുടർന്ന് 2019 ഫെബ്രുവരിയിൽ ആയിരിക്കണക്കിന് പേർ തെരുവിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആ പ്രതിഷേധം വീണ്ടും സജീവമായ സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ തീരുമാനമെടുത്തിരിക്കുന്നത്.