സ്വിറ്റ്സർലാന്റ്: തടവുകാരെ പരസ്പരം കൈമാറുന്ന കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് യെമനിലെ യുദ്ധ വിഭാഗങ്ങൾ സ്വിറ്റ്സർലാന്റിൽ നാന്ദികുറിച്ചിരിക്കുന്നുവെന്ന് യെമനിലേക്ക് നിയോഗിക്കപ്പെട്ട യു.എൻ പ്രതിനിധി മാർട്ടിൻ ഗ്രിഫിത്ത്സ് വെള്ളിയാഴ്ച വ്യക്തമാക്കി. യു.എന്നിന്റെ ഉത്തരവാദിത്തത്തോടെ നടക്കുന്ന ചർച്ചക്ക് ഇന്റർനാഷ്നൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ്സിന്റെ (ICRC) പിന്തുണയുമുണ്ട്. ഇത് തടവുകാരെ വേഗത്തിൽ മോചിപ്പിക്കുന്നതിന് കാരണമാകുമെന്ന് മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു. ചർച്ചയുടെ അവസാനത്തിൽ എല്ലാ വിഭാഗത്തോടുള്ള എന്റെ സന്ദേശമെന്നത് തടവുകാരെ പരസ്പരം കെെമാറുകയെന്നതാണ്. അങ്ങനെ ആയിരക്കണക്കിന് യെമൻ കുടുംബങ്ങളിലേക്ക് സമാധാനം തിരിച്ചുകൊണ്ടുവരികയെന്നതുമാണ്- അദ്ദേഹം കൂട്ടിചേർത്തു.
യെമനിലെ അന്താരാഷ്ട്ര അംഗീകൃത സർക്കാരും വിമത വിഭാഗമായ ഹൂഥികളും 1400ലധികം തടവുകാരെ വിട്ടയക്കുന്ന കരാറിന് അന്തിമരൂപം നൽകുന്ന ചർച്ചക്ക് വ്യാഴാഴ്ച തീരുമാനിക്കുകയായിരുന്നു. സർക്കാർ 2014 മുതൽ വിമത വിഭാഗമായ ഹൂഥികളുമായി യുദ്ധത്തിലാണ്. ഹൂഥികൾ രാജ്യത്തിന്റെ ഉത്തര ഭാഗത്തെ തലസ്ഥാനമായ സൻആ ഉൾപ്പടെയുള്ള സ്ഥലങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിൽ ഒരു രക്ഷത്തിലേറെ പേർ മരിക്കുകയും ചെയ്തു. 2018ൽ യു.എൻ നടത്തിയ സ്വീഡനിലെ സമാധാന കരാറിന്റെ ഭാഗമായി 15000 തടവുകാരെ മോചിപ്പിക്കുന്നതിന് യെമൻ സർക്കാറും ഹൂഥികളും ധാരണയിലെത്തിയിരുന്നു.