Current Date

Search
Close this search box.
Search
Close this search box.

റാബിഅഃ കേസില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന് ജീവപര്യന്തം

കെയ്‌റോ: മാധ്യമങ്ങളില്‍ ‘റാബിഅ ഓപറേഷന്‍ റൂം’ എന്നറിയപ്പെട്ട കേസിന്റെ പുനര്‍വിചാരണയില്‍ ഗീസ ക്രിമിനല്‍ കോടതി മുസ്‌ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇനും മറ്റ് ബ്രദര്‍ഹുഡ് നേതാക്കളായ  മഹ്മൂദ് ഗസ്‌ലാന്‍, ഹുസ്സാം അബൂബക്ര്‍ എന്നീ രണ്ടുപേര്‍ക്കും ജീവപര്യന്തം വിധിച്ചു. അതോടൊപ്പം തന്നെ സലാഹ് സുല്‍ത്താല്‍, കാരിം മഹ്മൂദ്, അഹ്മദ് ആരിഫ്, ഫത്ഹി ശിഹാബ്, മഹ്മൂദ് ബര്‍ബരി, അബ്ദുല്ല ഫഗ്‌റാനി, അഹ്മദ് അബ്ദുറഹ്മാന്‍, മുഹമ്മദ് സലാഹ് സുല്‍ത്താന്‍ എന്നീ പ്രമുഖര്‍ അടക്കമുള്ള പതിനഞ്ച് പേര്‍ക്ക് അഞ്ച് വര്‍ഷം തടവും ജസ്റ്റിസ് മുഅ്തസ്സ് ഖഫാജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ശിക്ഷ വിധിച്ചു. അതേസമയം സഅദ് അല്‍ഹുസൈനി, ഈഹാബ് അല്‍ഹദ്ദാദ്, സഅദ് ഖൈറത് ശാത്വിര്‍, ഉമര്‍ മാലിക് അടക്കമുള്ള 21 പേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.
കെയ്‌റോയിലെ റാബിഅ അല്‍അദവിയ്യ മസ്ജിദിന് മുന്നില്‍ മുസ്‌ലിം ബ്രദര്‍ഹുഡ് അനുകൂലികള്‍ നടത്തിയ പ്രതിഷേധത്തിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ് ‘റാബിഅ ഓപറേഷന്‍ റൂം’ എന്ന് കേസിന് പേര് ലഭിച്ചത്. 2013 ആഗസ്റ്റില്‍ പ്രസ്തുത പ്രതിഷേധം പിരിച്ചുവിടാന്‍ നടത്തിയ നീക്കത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാരും ഏതാനും സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പ്രതിരോധ മന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് സീസി അട്ടിമറിയിലൂടെ പുറത്താക്കി ഏതാണ്ട് ഒരു മാസം പിന്നിടുന്ന വേളയിലായിരുന്നു പ്രസ്തുത സംഭവം.

Related Articles