ജറുസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ 80ഓളം ഫലസ്തീൻ വീടുകൾ ഇസ്രായേൽ സൈന്യം പൂർണമായി തകർത്തു. വടക്കൻ ഗ്രാമമായ ഖിർബത്ത് ഹുമ്സയിൽ പതിനൊന്ന് കുടുംബങ്ങൾ താമസിച്ചിരുന്ന പതിനെട്ട് കൂടാരങ്ങൾ ചൊവ്വാഴ്ച പൊളിച്ചിരുന്നു. ബുൾഡോസറും മണ്ണുമാന്തിയും ഉപോയഗിച്ച് കന്നുകാലികളുണ്ടായിരുന്ന ഷെഡുകളും സൈന്യം തകർത്തു. മൊത്തം 74 ഫലസ്തീനികൾ ഭവനരഹിതരായി. അതിലധികവും പ്രായപൂർത്തിയാകാത്ത കുട്ടികളാണ് -ഇസ്രായേൽ അധിനിവേശ വിരുദ്ധ സർക്കാർ ഇതര സംഘടനയായ ബിതസ്ലീം പറഞ്ഞു.
ഖിർബത്ത് ഹുമ്സയിലെ ജനങ്ങളെയും, സമാനരീതിയിൽ പത്തോളം സമൂഹങ്ങളെയും അവരുടെ വീടുകളിൽ നിന്നും ദേശങ്ങളിൽ നിന്നും പുറത്താക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ നടപടിക്കെതിരെ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഫലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ശതയ്യ ആവശ്യപ്പെട്ടു.