ന്യൂഡല്‍ഹി: ശരീഅത്ത് ദൈവികമാണെന്നും അതില്‍ മാറ്റം വരുത്താന്‍ അവകാശമില്ലെന്നും മുസ്ലിം പണ്ഡിതന്മാര് ഏകസ്വരത്തില്‍ വ്യക്തമാക്കി. പ്രവാചകന് മുഹമ്മദ് നബി(സ)ക്ക് പോലും അത്തരം ഒരവകാശം ഇല്ലാതിരിക്കെ സര്‍ക്കാറിനും കോടതിക്കും എങ്ങനെയാണ് മുസലിംകള്‍ അത് വകവെച്ചു നല്‍കുകയെന്നും ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച മുസ്ലിം പേഴ്സണല്‍ ലോ ബോധവല്കരണ കാമ്പയിന്റെ സമാപന പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് അവര്‍ ചോദിച്ചു. ശരീഅത്ത് നിയമങ്ങളെ കുറിച്ച അജ്ഞതയും അവയുടെ വ്യക്തമായ ദുരുപയോഗത്തിന്റെ ഫലവുമായിട്ടാണ് മുസ്ലിം കുടുംബ പ്രശ്നങ്ങള്‍ കോടതിയിലെത്തുന്നത്. അതിന് ശരീഅത്ത് ഒരിക്കലും ഉത്തരവാദിയല്ല. പകരം ശരീഅത്തിനെ സത്യസന്ധമായി പിന്‍പറ്റുന്നതിന് അതിനെ കുറിച്ച് മുസ്ലിം പൊതുജനങ്ങളെ ബോധവല്‍കരിക്കുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലുള്ള കുടുംബ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കൗണ്‍സലിംഗ് സെന്ററുകളും ശരീഅഃ പഞ്ചായത്തുകളും തുറക്കുകയും വേണം. എന്നും പണ്ഡിതന്മാര് അഭിപ്രായപ്പെട്ടു.
മുസ്ലിംകള് അധികാരത്തിലിരുന്നപ്പോള്‍ ഇതര സമുദായങ്ങളുെ ആചാരങ്ങളിലോ വ്യക്തിനിയമങ്ങളിലോ ഇടപ്പെട്ടിരുന്നില്ല. അക്കാരണത്താലാണ് ബ്രിട്ടീഷ് ഭരണകൂടം 1937ല്‍ ഇസ്ലാമിക് ശരീഅത്ത് ആക്ട് നടപ്പാക്കിയത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം പോലുള്ള വിഷയങ്ങളില്‍ ഇരുകക്ഷികളും മുസ്ലിംകളാണെങ്കില് കോടതിയുടെ തീരുമാനം ഇസ്ലാമിക ശരീഅത്ത് അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു അത്. എന്ന് ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു. ജമാഅത്ത് സംഘടിപ്പിച്ച ബോധവല്കരണ കാമ്പയിനെ പ്രശംസിച്ച അദ്ദേഹം മുസ്ലിംകളോട് ശരീഅത്തില്‍ പൂര്‍ണ വിശ്വാസം അര്‍പിക്കാനും ആഹ്വാനം ചെയ്തു. വിവാഹമോചന നിരക്ക് കുറക്കുന്നതിന് മലേഷ്യയിലുള്ളത് പോലെ പുതുതായി വിവാഹിതരാവുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വേണ്ടി പ്രത്യേക പരിപാടികള്‍ നടത്തുകയും കൗസലിംഗ് സെന്ററുകള്‍ സ്ഥാപിക്കുകയും ചെയ്യണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മുത്വലാഖിനും ബഹുഭാര്യത്വത്തിനും എതിരെയുള്ള നിലവിലെ മുറവിളി ഇസ്ലാമിലെ കുടുംബസംവിധാനത്തെ ഉന്നംവെച്ചു കൊണ്ടുള്ള ആഗോള ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി മൗലാനാ ഫസ്ലുറഹ്മാന് മുജദ്ദിദി അഭിപ്രായപ്പെട്ടു. പകരം പാശ്ചാത്യ സംസ്കാരം അടിച്ചേല്പിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.